കൊറോണയിൽ ജോലി നഷ്ടപ്പെട്ടവര്‍ക്ക് 2022വരെ പിഎഫ് വിഹിതം കേന്ദ്രസര്‍ക്കാര്‍ നൽകും

ന്യൂഡെല്‍ഹി: കൊറോണയെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടവര്‍ക്ക് ഗുണകരമായ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. തൊഴിലാളികള്‍ക്ക് പ്രയോജനപ്രദമായ രീതിയില്‍ പുതിയ പദ്ധതികള്‍ നടപ്പാക്കാനാണ് ധനമന്ത്രാലയത്തിന്റെ നീക്കം.

ഫോര്‍മല്‍ സെക്ടറില്‍ ജോലിചെയ്തിരുന്നവരില്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് അവരുടെയും തൊഴിലുടമയുടെയും പിഎഫ് വിഹിതം 2022വരെ സര്‍ക്കാര്‍ നല്‍കുമെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അറിയിച്ചു. കൊറോണ പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട ലക്ഷക്കണക്കിന് തൊഴിലാളികള്‍ ഇത് ആശ്വാസകരമാകും.

ഒരു ജില്ലയില്‍ അസംഘടിത മേഖലയില്‍ ജോലിചെയ്യുന്ന 25000ത്തിലേറെ കുടിയേറ്റ തൊഴിലാളികള്‍ അവരുടെ തൊഴില്‍ ഉപേക്ഷിച്ച്‌ അവരുടെ സ്വദേശത്തേക്ക് മടങ്ങിയാല്‍ കേന്ദ്രസര്‍ക്കാരിന്റെ 16 തൊഴില്‍ പദ്ധതികളിലെ ആനുകൂല്യങ്ങള്‍ അവര്‍ക്ക് ലഭിക്കും.

ഈ വര്‍ഷത്തെ തൊഴിലുറപ്പ് പദ്ധതിയുടെ ബജറ്റ് 6000 കോടി രൂപയില്‍ നിന്നും ഒരു ലക്ഷം കോടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്. കൊറോണ ഒന്നാം തരംഗത്തെക്കാള്‍ രണ്ടാം തരംഗത്തില്‍ തൊഴില്‍ നഷ്ടം കുറവാണെന്നും ധനമന്ത്രി വ്യക്തമാക്കി.