വിവാഹ മോചന കേസുമായി എത്തുന്ന സ്ത്രീകൾക്ക് ജോലി വാഗ്ദാനം; തൊടുപുഴ സ്വദേശി അശ്ലീല വീഡിയോകൾ ചിത്രീകരിക്കും; ഒത്താശ ചെയ്ത് അഭിഭാഷക; നിരവധി യുവതികൾ ലൈംഗീകചൂഷണത്തിന് ഇരയായി

കൊച്ചി:എറണാകുളം സെക്സ് റാക്കറ്റ് സംഘത്തിലെ പ്രധാന പ്രതി സനീഷ് പിടിയിൽ. വിദേശത്തും റെയിൽവേയിലും ജോലി വാഗ്ദാനം ചെയ്ത് തൊടുപുഴ സ്വദേശി സനീഷ് വൻ ലൈംഗിക ചൂഷണമാണ് നടത്തിവന്നിരുന്നത്. എറണാകുളം സെൻട്രൽ പൊലീസാണ് സനീഷിനെ കസ്റ്റഡിയിലെടുത്തത്. 14 ഓളം സ്ത്രീകളുടെ അശ്ലീല വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് പരാതി.

തൊടുപുഴ സ്വദേശി സനീഷിന് കൂട്ട് നെയ്യാറ്റിൻകരയിലെ അഭിഭാഷകയാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. മയക്കു മരുന്ന് അടക്കം നൽകിയാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്ന് പീഡനത്തിനിരയായ യുവതി പറഞ്ഞു. വിവാഹ മോചന കേസുമായി എത്തുന്ന സ്ത്രീകളെ ജോലി വാഗ്ദാനം ചെയ്ത് തൊടുപുഴ സ്വദേശിയായ സനീഷിന്റെ അടുത്തെത്തിക്കുന്നത് നെയ്യാറ്റിൻകരയിലെ അഭിഭാഷക.

റെയിൽവേയിലും, വിദേശത്തും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങിക്കും. തട്ടിപ്പെന്ന് ബോധ്യപ്പെട്ട് പണം തിരികെ ചോദിച്ചാൽ അശ്ലീല വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തും. മയക്കുമരുന്ന് അടക്കം നൽകിയാണ് ദൃശ്യങ്ങൾ സനീഷ് ചിത്രീകരിക്കുന്നതെന്ന് യുവതികൾ പറയുന്നു.

വീഡിയോ പുറത്താകുമെന്ന ഭയം കൊണ്ട് പരാതി കൊടുക്കാത്തവർ ഏറെയാണ്. കാസർകോട് സ്വദേശിയായ യുവതി എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ഇപ്പോൾ കേസെടുത്തിട്ടുണ്ട്. നിരവധി സ്ത്രീകൾ സംഘത്തിൽ കുടുങ്ങിയെന്നാണ് പോലീസിൻ്റെ വിലയിരുത്തൽ.