വീട്ടിൽ നിന്ന് തട്ടികൊണ്ട് പോയി മർദ്ദിച്ച് വഴിയിൽ ഉപേക്ഷിച്ചെന്ന് പരാതിപ്പെട്ട യുവാവും സ്വർണം കടത്ത് സംഘത്തിലെ കണ്ണി

കോഴിക്കോട്: വീട്ടിൽ നിന്ന് രാത്രി തട്ടികൊണ്ട് പോയി മർദ്ദിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചെന്ന് പരാതിപ്പെട്ട യുവാവ് വിദേശത്തുനിന്നും സ്വർണം കടത്തുന്ന സംഘത്തിലെ കണ്ണിയെന്ന് പോലീസ് കണ്ടെത്തി. ഇതോടെ പോലീസും കസ്റ്റംസും കേസെടുക്കും. കൊയിലാണ്ടി മുത്താമ്പി തോണിയാടത്ത് ഹനീഫക്കെതിരെയാണ് കേസെടുക്കുക.

ഇയാളിൽ നിന്ന് കസ്റ്റംസിന്റെ വ്യാജ സ്ലിപ്പ് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. വിദേശത്തുനിന്ന് കൊണ്ടുവന്ന സ്വർണം കസ്റ്റംസ് പിടിച്ചെന്ന് വരുത്തിത്തീർക്കാനായിരുന്നു ഇയാളുടെ ശ്രമം. ഹനീഫയെ തട്ടിക്കൊണ്ടുപോയ സ്ഥലത്തിന് സമീപത്തുനിന്നും എയർപിസ്റ്റളും കണ്ടെത്തിയിട്ടുണ്ട്. സംഭവുമായി സ്വർണ്ണക്കടത്തിന് ബന്ധമുണ്ടെന്ന് കൊയിലാണ്ടി പോലീസ് പറഞ്ഞു.

കഴിഞ്ഞ രാത്രി പത്തരയോടെയാണ് മുത്താമ്പി തോണിയാടത്ത് ഹനീഫയെ കാറിലെത്തിയ സംഘം വീട്ടിൽ നിന്ന് തട്ടിക്കൊണ്ട് പോയതെന്നാണ് ബന്ധുക്കൾ കൊയിലാണ്ടി പൊലീസിൽ പരാതി നൽകിയത്. പൊലീസ് അന്വേഷണം നടത്തുന്നതിനിടെ ഹനീഫയെ സംഘം വിട്ടയച്ചു. മർദ്ദിച്ച ശേഷം വിട്ടയച്ചെന്നാണ് ബന്ധുക്കൾ പൊലീസിന് നൽകിയ മൊഴി. പുലർച്ചെ വീടിന് സമീപം തന്നെ ഹനീഫയെ കൊണ്ടു വിട്ടതായാണ് വിവരം.

പരിക്കേറ്റ ഹനീഫ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ പൊലീസ് മൊഴിയെടുക്കാനെത്തിയപ്പോഴേക്കും ഇയാൾ ആശുപത്രിയിൽ നിന്നും മുങ്ങി. ആറു പേരെ കൊയിലാണ്ടി പൊലീസ് ചോദ്യം ചെയ്തു. ഇക്കഴിഞ്ഞ ജൂലൈ 13 ന് കൊയിലാണ്ടി സ്വദേശിയായ അഷ്‌റഫ് എന്നയാളെയും സമാന രീതിയിൽ തട്ടിക്കൊണ്ട് പോയിരുന്നു. ഈ കേസിൽ മൂന്ന്‌പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണവും നടക്കുകയാണ്.