നടി കാവ്യ മാധവന്റെ മൊഴികൾ നിർണായകം; ​ നടിയെ ആക്രമിച്ച കേസിൽ ക്രോസ് വിസ്താരം ഇന്നും തുടരും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടി കാവ്യ മാധവന്റെ ക്രോസ് വിസ്താരം ഇന്നും തുടരും. കേസിലെ 34–ാം സാക്ഷിയായിരുന്ന കാവ്യ കൂറുമാറി പ്രതിഭാഗം ചേർന്നതോടെയാണ് പ്രോസിക്യൂഷൻ ക്രോസ് വിസ്താരത്തിനായി കോടതിയുടെ അനുമതി വാങ്ങിയത്. കാവ്യയുടെ മൊഴികൾ കേസിൽ ​ദിലീപിനു നിർണായകമാണ്.

അതിക്രമം നേരിട്ട നടിയോടു കാവ്യയുടെ ഭർത്താവും കേസിലെ മുഖ്യപ്രതികളിൽ ഒരാളുമായ നടൻ ദിലീപിനു ശത്രുതയുണ്ടെന്ന പ്രോസിക്യൂഷൻ വാദത്തെ സാധൂകരിക്കാനാണു കാവ്യയെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. സിനിമാ സംഘടനയായ അമ്മയുടെ സ്റ്റേജ്ഷോയുടെ റിഹേഴ്സൽ ക്യാംപ് നടന്ന ഹോട്ടലിൽ വച്ച് നടിയും ദിലീപും തമ്മിൽ വാക്കുതർക്കമുണ്ടായപ്പോൾ ഒപ്പം കാവ്യയുണ്ടായിരുന്നതായി മൊഴി ലഭിച്ചിരുന്നു.

2017 ലാണ് കൊച്ചിയിൽ യുവനടി അക്രമത്തിന് ഇരയായത്. കേസിൽ ഇതുവരെ 178 പേരുടെ വിസ്താരമാണ് പൂർത്തിയായത്. 300 ഓളം പേരുടെ വിസ്താരമാണ് പൂർത്തിയാക്കാനുള്ളത്. കേസിൽ എട്ടാം പ്രതിയാണ് കാവ്യ മാധവന്റെ ഭർത്താവും നടനുമായ ദിലീപ്.