സിനിമാ ഷൂട്ടിംഗിനിടെ സ്റ്റണ്ട് താരം വിവേക് ഷോക്കേറ്റു മരിച്ചു; ഞെട്ടിത്തരിച്ച് ചലച്ചിത്ര പ്രേമികൾ

ബെംഗളൂരു: സിനിമാ ഷൂട്ടിംഗിനിടെ സ്റ്റണ്ട് താരം വിവേക് (35) ഷോക്കേറ്റു മരിച്ചു. അജയ് റാവുവും രചിതാ റാമും പ്രധാന വേഷങ്ങളിലെത്തുന്ന കന്നഡ ചിത്രമായ ‘ലവ് യൂ രച്ചു’വിന്റെ സെറ്റിലാണു അപകടമുണ്ടായത്. രണ്ട് പേർക്ക് പരിക്കേറ്റു. രാമനഗര ബിഡദിക്കു സമീപം ജോഗേനഹള്ളിയിൽ ആയിരുന്നു ഷൂട്ടിങ്ങ്.

ക്രെയിനും ഇരുമ്പുകയറും ഉപയോഗിച്ചുള്ള സംഘട്ടനരംഗമാണ് ചിത്രീകരിച്ചിരുന്നത്. ഇതിനിടെ ഇവ 11കെവി വൈദ്യുതി ലൈനിൽ തട്ടിയതിനെ തുടർന്നാണ് അപകടമുണ്ടായത്. ഉടൻതന്നെ ഇവരെ രാജരാജേശ്വരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിവേക് മരിച്ചിരുന്നു.

ഷൂട്ടിങ് നടക്കുന്ന സ്ഥലത്തുനിന്ന് 200 മീറ്റർ അകലെയാണ് താനുണ്ടായിരുന്നതെന്ന് നടൻ അജയ് മാധ്യമങ്ങളോട് പറഞ്ഞു. വലിയ ബഹളം കേട്ടാണ് ഓടിയെത്തിയത്. വിവേക് മരിച്ചെന്ന് അറിഞ്ഞു. ഞാൻ ആ സീനിൽ പങ്കെടുത്തില്ല. കൊറോണ സാഹചര്യത്തിൽ ഇത്തരം സീനുകളിൽ അഭിനയിക്കില്ലെന്ന് ഞാൻ അറിയിച്ചിരുന്നു. സീൻ സെറ്റ് ചെയ്തിരുന്നതിന് സമീപം വൈദ്യുതി ലൈൻ പോകുന്നുണ്ടായിരുന്നു. ഫൈറ്റ് സീനിനായി ക്രമീകരിച്ചിരുന്ന സ്ഥലത്തിന് ചുറ്റും വെള്ളവുമുണ്ടായിരുന്നു’, സംഭവത്തെക്കുറിച്ച് നടൻ അജയ് പറഞ്ഞു.

നേരത്തെ അനുമതി തേടാതെ സ്വകാര്യ റിസോർട്ടിൽ ഷൂട്ടിങ് നടത്തിയതിനു ബിഡദി പൊലീസ് കേസെടുത്തു. അപ്രതീക്ഷമായുണ്ടായ സംഭവം സിനിമാ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.