‘സ്നേഹസീമ’യിലേക്ക് ശരണ്യ ഇന്ന് മടങ്ങിയെത്തും; അന്ത്യയാത്രക്കായി

തിരുവനന്തപുരം: സ്വപ്നങ്ങൾക്ക് കൂട്ടിരിപ്പുകാരായി പ്രിയസൗഹൃദങ്ങൾ എന്നും സീരിയൽ താരം ശരണ്യയ്ക്കൊപ്പമുണ്ടായിരുന്നു. അതിലൊരു സ്വപ്നമായ വീട് സ്വന്തമാക്കി അധികം വൈകും മുമ്പേ ശരണ്യ യാത്രയായി. ‘സ്നേഹസീമ’ എന്ന ആ വീട്ടിലേക്ക് ചൊവ്വാഴ്ച ശരണ്യ മടങ്ങിയെത്തുന്നത് അവസാനയാത്രയ്ക്കായി.

2012-ലെ ഓണക്കാലത്ത് സെറ്റിൽ തലകറങ്ങി വീണതുമുതൽ ചികിത്സയുടെ നാളുകളായിരുന്നു. അഭിനയം നിലച്ചതോടെ വീട്ടുവാടക കൊടുക്കാൻപോലും കഴിയാതെയായി. പത്തുവർഷത്തിനിടെ 11 ശസ്ത്രക്രിയകൾക്കാണ് ശരണ്യ വിധേയയായത്. ‘ചന്ദനമഴ’യിലൂടെയും ‘കറുത്തമുത്തി’ലൂടെയുമൊക്കെ മലയാളികളുടെ സ്വീകരണമുറികളിൽ നിറഞ്ഞുനിന്ന മുഖം കണ്ടാൽ തിരിച്ചറിയാതായി.

ശസ്ത്രക്രിയയ്ക്കുള്ള പണം പോലും കൈയിലില്ലാത്ത അവസ്ഥയുണ്ടായി. നടി സീമ ജി. നായർ ഈ വിവരങ്ങൾ പങ്കുവെച്ചതോടെയാണ് ശരണ്യയുടെ അവസ്ഥ പുറംലോകമറിഞ്ഞത്. ദുരിതകാലത്ത് ശരണ്യയോടൊപ്പം സീമ ഉണ്ടായിരുന്നു. ചികിത്സയ്ക്ക് പണം സ്വരൂപിക്കാനും വീടുവെക്കാനുമെല്ലാം സ്നേഹത്തണലായി ഇവർ കൂടെനിന്നു. സീരിയൽ കലാകാരന്മാരുടെ സംഘടനയായ ‘ആത്മ’യും ലോകമെമ്പാടുമുള്ള സുഹൃത്തുക്കളും ചേർന്നാണ് ചെമ്പഴന്തിക്ക്‌ സമീപം വീടുവെച്ചുനൽകിയത്.

ചിരിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് സാമൂഹികമാധ്യമങ്ങളിലൂടെ ഒരുപാടുപേർക്ക് ആത്മവിശ്വാസമേകി. ചികിത്സച്ചെലവിനായി നീക്കിവെച്ച തുകയിൽനിന്നും പ്രളയദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നൽകിയ ശരണ്യ വീണ്ടും കണ്ണുനനയിച്ചു. തിരികെ സീരിയലിലേക്ക് മടങ്ങിയെത്തുന്ന സ്വപ്നവും ശരണ്യ പങ്കുവെച്ചിരുന്നു.