സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ടു പീഡിപ്പിച്ച കേസിൽ ഭർത്താവും പിതാവും പിടിയിൽ

കൊച്ചി: സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ ക്രൂരമായി പട്ടിണിക്കിട്ടു പീഡിപ്പിച്ച കേസിലെ പ്രതികൾ പിടിയിൽ. യുവതിയുടെ ഭർത്താവ് ജിപ്സനും പിതാവുമാണ് പിടിയിലായത്. പള്ളിക്കരയിലെ ബന്ധു വീട്ടിൽ ഒളിവിൽ കഴിഞ്ഞ ഇരുവരെയും പൊലീസ് പിടികൂടുകയായിരുന്നു. യുവതിയെ ക്രൂരമായി മർദിച്ച ജിപ്സനും പിതാവും, യുവതിയുടെ പിതാവിനെ മർദ്ദിച്ച് കാല് തല്ലിയൊടിക്കുകയും ചെയ്തിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് യുവതി നൽകിയ പരാതിയിൽ പോലീസ് ആദ്യഘട്ടത്തിൽ കേസെടുത്തിരുന്നില്ല.
പ്രതിയുടെ ബന്ധുവായ പൊലീസുകാരന്റെ സ്വാധീനത്താൽ പിതാവിനു മർദനമേറ്റ കേസിൽ പോലീസ് നിസാര വകുപ്പുകൾ മാത്രം ചുമത്തി പ്രതികളെ അറസ്റ്റു ചെയ്തു വിട്ടയക്കുകയാണ് ചെയ്തത്. ഇതോടെ സംഭവം വാർത്തയായിരുന്നു. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രതികൾക്കെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് നേരിട്ട് നൽകിയ പരാതിയിലാണ് ഇപ്പോൾ നടപടിയുണ്ടായിട്ടുള്ളത്.