Home National പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

0

ന്യൂഡെല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ സുപ്രീം കോടതിയെ സമീപിച്ചു. മാധ്യമ പ്രവര്‍ത്തകരായ എന്‍ റാം, ശശികുമാര്‍ എന്നിവരാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

പെഗാസസ് എന്ന ഇസ്രയേല്‍ ചാര സോഫ്ട് വെയര്‍ ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തകരടക്കം നിരവധി പേരുടെ ഫോണുകള്‍ ചോര്‍ത്തപ്പെട്ടെന്ന സംഭവത്തിലാണ് മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയെ സമീപിച്ചരിക്കുന്നത്. സുപ്രീം കോടതിയിലെ സിറ്റിംഗ് ജഡ്ജിയോ വിരമിച്ച ജഡ്ജിയോ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.

പെഗാസസ് വിവാദത്തില്‍ കേന്ദ്രസര്‍ക്കര്‍ ഇതുവരെ ഒരു നടപടിയും കൈക്കൊള്ളാന്‍ തയ്യാറായിട്ടില്ല. സോഫ്ട് വെയര്‍ ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തുന്നത് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു. പെഗാസസ് സോഫ്ട് വെയര്‍ ഏതെങ്കിലും സര്‍ക്കാര്‍ ഏജന്‍സികള്‍ ഉപയോഗിക്കുന്നുണ്ടോയെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കാന്‍ കോടതി നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

വിവരങ്ങള്‍ ചോര്‍ത്തിയെങ്കില്‍ എന്ത് ലക്ഷ്യം വെച്ചുകൊണ്ടാണ് അത്തരമൊരു നടപടിയിലേക്ക് കടന്നതെന്ന് വ്യക്തമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. പൗരന്മാരുടെ അവകാശത്തിന്മേലുള്ള കടന്നു കയറ്റമാണിതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. വിഷയത്തില്‍ പ്രതിപക്ഷം ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ഇതിനോട് പ്രതികൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളും പെഗാസസ് വിവാദത്തില്‍ അന്വേഷണ കമ്മീഷനെ നിയമിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് ഇതിനോടകം രണ്ട് ഹര്‍ജികള്‍ കൂടി സുപ്രീം കോടതിയില്‍ എത്തിയിട്ടുണ്ട്. അഭിഭാഷകനായ എംഎല്‍ ശര്‍മ്മ, രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് എന്നിവരാണ് വിഷയത്തില്‍ ഇതിന് മുമ്പ് സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here