പാലക്കാട് ചന്ദ്രനഗറില്‍ സഹകരണ ബാങ്കില്‍ കവര്‍ച്ച; ഏഴരക്കിലോ സ്വര്‍ണ്ണവും പണവും കവര്‍ന്നു; സിസിടിവി മെമ്മറി കാര്‍ഡും മോഷ്ടിച്ചു

പാലക്കാട്: ചന്ദ്രനഗര്‍ മരുതാ റോഡിലെ സഹകരണബാങ്കിലെ ലോക്കര്‍ തകര്‍ത്ത് വന്‍ മോഷണം. ബാങ്കില്‍ നിന്ന് ഏഴരക്കിലോ സ്വര്‍ണ്ണവും പണവും കവര്‍ന്നു. മരുത റോഡ് കോ ഓപ്പറേറ്റീവ് റൂറല്‍ ക്രെഡിറ്റ് സൊസൈറ്റിയിലാണ് കവര്‍ച്ച നടന്നത്.

ബാങ്ക് ജീവനക്കാര്‍ രാവിലെ തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ലോക്കറിന്റെ ഇരുമ്പ് പാളികള്‍ കൊണ്ടുള്ള അഴികള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കട്ട് ചെയ്ത നിലയിലാണെന്ന് പൊലീസ് പറയുന്നു.
സ്വര്‍ണ്ണത്തോടൊപ്പം ലോക്കറില്‍ നിന്ന് 20000ത്തോളം രൂപയും മോഷ്ടിച്ചു. പണയ സ്വര്‍ണ്ണമാണ് നഷ്ടപ്പെട്ടത്. സിസിടിവിയുടെ വയര്‍ മുറിച്ച നിലയിലാണ്. മെമ്മറി പോര്‍ഷന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ചയായിരുന്നു സൊസൈറ്റിയുടെ അവസാന പ്രവൃത്തി ദിവസം. ശനി, ഞായര്‍ ദിവസങ്ങളില്‍ ലോക്ഡൗണായതിനാല്‍ പ്രവര്‍ത്തിച്ചിരുന്നില്ല. അതിനാല്‍ ഏത് ദിവസമാണ് മോഷണം നടന്നതെന്ന് വ്യക്തമല്ല. സ്ട്രോംഗ് റൂമില്‍ വിലപിടിപ്പുള്ള ഒരു സാധനവുമില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.