സിപിഎം അംഗമായ ശേഷമാണ് കരുവന്നൂർ സഹകരണ ബാങ്ക് മാനേജരായി ചുമതലയേൽക്കുന്നത്; പ്രതികളുടേത് അമ്പരപ്പിക്കുന്ന സാമ്പത്തിക വളർച്ച

തൃശൂർ: കരുവന്നൂര്‍ ബാങ്ക് വായ്പാ തട്ടിപ്പുക്കേസിലെ പ്രതികളുടെ സാമ്പത്തിക വളർച്ച അമ്പരപ്പിക്കുന്നതെന്ന് നാട്ടുകാര്‍. സാധാരണക്കാരനായിരുന്ന ബാങ്ക് സെക്രട്ടറി ബിജു കരീം വലിയ വീട് വച്ചതും സ്ഥലങ്ങള്‍ വാങ്ങിക്കൂട്ടിയതും ബാങ്കിലെ തിരിമറി പണം കൊണ്ടാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കരുവന്നൂര്‍ ബാങ്ക് വായ്പാ തട്ടിപ്പുക്കേസിലെ മുഖ്യപ്രതിയാണ് സിപിഎം ലോക്കല്‍കമ്മിറ്റി അംഗമായ ബിജു കരീം.

ചെറിയ ജോലികൾ ചെയ്തായിരുന്നു ഇയാൾ ഉപജീവനം നടത്തിയിരുന്നത്. സിപിഎമ്മിൽ അംഗമായതിന് ശേഷമാണ് കരുവന്നൂർ സഹകരണ ബാങ്കിൽ മാനേജറായി ചുമതലയേൽക്കുന്നത്. ഇതിനുപിന്നാലെ വലിയ വീടും, ഭൂമികളും, വിലകൂടിയ വാഹനങ്ങളും വാങ്ങിക്കൂട്ടിയെന്ന് നാട്ടുകാർ പറയുന്നു.

46 ലോണുകളില്‍ നിന്നായി 50 കോടിയിലധികം രൂപയുടെ തിരിമറിയാണ് ബിജുവും കമ്മീഷന്‍ ഏജന്റ് ബിജോയിയും ചേര്‍ന്ന് നടത്തിയതെന്നാണ് റിപ്പോ‌ർട്ടുകൾ. പ്രതികളെല്ലാം ഒളിവിലാണ്. ബിജുവിന്റെ കുടുംബം ഇതുവരെ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല. അതേസമയം, കേസിൽ ഭർത്താവിനെ കുടുക്കിയതാണെന്നും ഭരണസമിതി അംഗങ്ങളുടെ പങ്ക് പരിശോധിക്കണമെന്നും പ്രതിയായ ബാങ്ക് അക്കൗണ്ടന്റ് ജിൽസിന്റെ ഭാര്യ പ്രതികരിച്ചു.