മെഹുൽ ചോക്‌സിക്ക് ഡൊമിനിക്കന്‍ ഹൈക്കോടതിയുടെ ജാമ്യം; ചികിത്സയ്ക്കായി ആന്റിഗ്വയിലേക്ക് തിരിച്ചുപോകാൻ അനുമതി

ന്യൂഡെൽഹി: ഇന്ത്യയിൽ സാമ്പത്തിക തട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയ വിവാദ വജ്രവ്യാപാരി മെഹുൽ ചോക്‌സിക്ക് ഡൊമനികൻ ഹൈക്കോടതി ജാമ്യം നൽകി. ഡൊമനികയിൽ നിന്ന് തിരിച്ചെത്തിക്കാമെന്ന ഇന്ത്യൻ ശ്രമങ്ങൾക്ക് തിരിച്ചടിയാവുകയാണ് ഈ വാർത്ത. ഡൊമിനികയിൽ അനധികൃത കുടിയേറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലായിരുന്ന ചോക്‌സിക്ക് ചികിത്സയ്ക്കായി ആന്റിഗ്വയിലേക്ക് തിരിച്ചുപോകാൻ കോടതി അനുമതി നൽകി.

2018 മുതൽ ആന്റിഗ്വൻ പൗരനായ ചോക്‌സിക്ക് ഇഷ്ടപ്പെട്ട ചികിത്സക്ക് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇദ്ദേഹത്തിനെതിരെ ചുമത്തപ്പെട്ട അനധികൃത കുടിയേറ്റ കേസ് സ്‌റ്റേ ചെയ്യുകയുമുണ്ടായി. ഇതോടെ ഡൊമനികയിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാമെന്ന പ്രതീക്ഷയിൽ നടപടികൾ നീക്കിയ കേന്ദ്ര സർകാരിന് തിരിച്ചടിയായിരിക്കുകയാണ്.

13,500 കോടി രൂപയുടെ വായ്പതട്ടിപ്പ് നടത്തി ആന്റിഗ്വയിലേക്ക് നാടുവിട്ട ചോക്‌സി, അവിടെ നിന്ന് ഡൊമനികയിൽ എത്തിയതിനെ തുടർന്നാണ് അറസ്റ്റിലായത്. തുടർന്ന് തന്നെ ചിലർ തട്ടിക്കൊണ്ട് വന്നതാണെന്നായിരുന്നു ചോക്‌സിയുടെ വാദം. ചോക്‌സിയെ ഹണി ട്രാപിൽപ്പെടുത്തിയതാണെന്ന് വക്കീലും കോടതിയിൽ വാദിച്ചിരുന്നു.