വ്യാപാരികളും പൊലീസും തമ്മില്‍ കോഴിക്കോട് സംഘര്‍ഷം; ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യം

കോഴിക്കോട്: എല്ലാദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് നഗരത്തില്‍ വ്യാപാരികളുടെ പ്രതിഷേധം. മിഠായിത്തെരുവില്‍ കടകള്‍ തുറക്കാന്‍ ശ്രമിച്ചത് പിന്നീട് സംഘര്‍ഷത്തിന് കാരണമായി. വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം നടത്തിയത്.

കോഴിക്കോട് നഗരത്തില്‍ എല്ലാദിവസും കടകള്‍ തുറക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ വ്യാപാരികള്‍ മിഠായി തെരുവില്‍ പ്രതിഷേധവുമായി എത്തി. ഇത് സംഘര്‍ഷത്തിലേക്ക് വഴിമാറുകയായിരുന്നു. സമരക്കാരുമായി പൊലീസ് ഉന്തുംതള്ളുമുണ്ടായി. നിരവധിപേരെ അറസ്റ്റ് ചെയ്തു.

ബാറുകള്‍ ഉള്‍പ്പെടെ തുറക്കാന്‍ അനുമതി നല്‍കിയിട്ടും അത്യാവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുവദിക്കാത്തത് നീതികേടാണെന്നണാ വ്യാപാരികളുടെ പക്ഷം. കൊറോണ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വ്യാപാരികളോട് പിരിഞ്ഞ് പോകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

വ്യാപാരികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തി. സമരം നടത്തിയ ഒരുവിഭാഗം വ്യാപാരികളെ അറസ്റ്റ് ചെയ്ത് നീക്കിയതിന് പിന്നാലെ മറ്റൊരു സംഘം വ്യാപാരികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണ് ക്യാമ്പ് ചെയ്യുകയാണ്.