നവജാത ശിശുവിനെ അമ്മ ഉപേക്ഷിച്ചത് കാമുകനൊപ്പം ഒരു ദിവസമെങ്കിലും ജീവിക്കണമെന്ന ആഗ്രഹത്തിന്

കൊല്ലം: ചാത്തന്നൂര്‍ ഊഴായിക്കോട് കരിയിലക്കൂനയിൽ നവജാത ശിശുവിനെ അമ്മ രേഷ്മ ഉപേക്ഷിച്ചത് കാമുകനൊപ്പം ഒരു ദിവസമെങ്കിലും ജീവിക്കണമെന്ന അഗ്രഹത്തിന്. എന്നാല്‍ തന്റെ കാമുകന്‍ ഭര്‍തൃസഹോദരന്റെ ഭാര്യയും ഭര്‍തൃസഹോദരിയുടെ മകളുമാണെന്ന് അറിയാതെയായിരുന്നു രേഷ്മയുടെ കാത്തിരിപ്പ്. കാമുകനായി നടിച്ച് വ്യാജ ഫെയ്‌സ്ബുക് അക്കൗണ്ട് ഉണ്ടാക്കിയ ഗ്രീഷ്മയും ആര്യയുമായി മണിക്കൂറുകളോളം രേഷ്മ ചാറ്റ് ചെയ്യുമായിരുന്നു.

കാമുകനെത്തേടി വര്‍ക്കല, പരവൂര്‍ ബീച്ചുകളില്‍ രേഷ്മ എത്തിയിരുന്നു. ഇരുപതിലേറെ ഫെയ്‌സ്ബുക് അക്കൗണ്ടുകള്‍ രേഷ്മയ്ക്ക് ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. മിക്കതും ഏതാനും മാസം ഉപയോഗിച്ച ശേഷം ഉപേക്ഷിക്കുകയായിരുന്നു. ഫെയ്‌സ്ബുക് മുഖേന രേഷ്മയ്ക്കു ചിലരുമായി അടുപ്പമുണ്ടെന്നും ഒരാളുടെ ഭാര്യ രേഷ്മയെ ശാസിച്ചതായും ആര്യ ഭര്‍ത്താവ് രഞ്ജിത്തിനോടു പറഞ്ഞിരുന്നു.

ഭാര്യയെന്ന പേരില്‍ വിളിച്ചതും ഇവരില്‍ ഒരാള്‍ ആയിരിക്കുമെന്നാണ് പൊലീസ് കരുതുന്നത്. ജനുവരി 5നു രാവിലെയാണു കല്ലുവാതുക്കല്‍ ഊഴായ്‌ക്കോട് റബര്‍ തോട്ടത്തില്‍ ഉറുമ്പരിക്കുന്ന നിലയില്‍ ചോരക്കുഞ്ഞിനെ കാണുന്നത്. കുഞ്ഞ് രാത്രി 7.30നു തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ മരിച്ചു. കുഞ്ഞിന്റെ മാതാവിനായി തിരച്ചില്‍ നടത്തിയ സംഘത്തില്‍ ഉണ്ടായിരുന്ന രേഷ്മയെ ആരും സംശയിച്ചിരുന്നില്ല. ഗര്‍ഭിണിയാണെന്ന വിവരം മറച്ചു വച്ചാണു ഭര്‍ത്താവ്, 3 വയസ്സുള്ള മകള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്കൊപ്പം രേഷ്മ കഴിഞ്ഞത്.