ജോൺസൺ ആന്റ് ജോൺസൻ്റെ സിംഗിൾ ഡോസ് ഡെൽറ്റ വകഭേദത്തിനെതിരെ ഫലപ്രദമെന്ന് റിപ്പോർട്ട്

ന്യൂഡെൽഹി: ലോകരാജ്യങ്ങളിൽ വ്യാപിച്ച് കൊണ്ടിരിക്കുന്ന കൊറോണയുടെ ഡെൽറ്റ വകഭേദത്തിനെതിരെ പ്രമുഖ അമേരിക്കൻ മരുന്ന് കമ്പനിയായ ജോൺസൺ ആന്റ് ജോൺസന്റെ കൊറോണ വാക്‌സിൻ ഫലപ്രദമെന്ന് റിപ്പോർട്ട്. സിംഗിൾ ഡോസ് വാക്‌സിനാണ് ജോൺസൺ ആന്റ് ജോൺസൺ വികസിപ്പിച്ചത്.
 അമേരിക്ക ഉൾപ്പെടെ വിവിധ ലോകരാജ്യങ്ങളിൽ ഡെൽറ്റ വകഭേദം പടരുകയാണ്. ഈ പശ്ചാത്തലത്തിലാണ് പ്രതീക്ഷ നൽകുന്ന റിപ്പോർട്ട്. കുറഞ്ഞത് എട്ടുമാസമെങ്കിലും കോറോണയ്ക്കെതിരെ രോഗപ്രതിരോധശേഷി കാണിക്കുന്നുണ്ട്. ഡെൽറ്റ വകഭേദത്തെ ചെറുക്കുന്നതിന് ആന്റിബോഡി ഉൽപ്പാദിപ്പിക്കുന്ന കാര്യത്തിൽ ബീറ്റ വകഭേദത്തേക്കാൾ മികച്ച ഫലമാണ് നൽകുന്നതെന്നും റിപ്പോർട്ട് പറയുന്നു. 
 ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയതാണ് ബീറ്റ വകഭേദം.  കൊറോണയ്ക്കെതിരെ ജോൺസൺ ആന്റ് ജോൺസണിന്റെ വാക്‌സിൻ 85 ശതമാനം ഫലപ്രാപ്തി കാണിക്കുന്നതായാണ് റിപ്പോർട്ടുകൾ. ആശുപത്രിവാസവും മരണവും ഒഴിവാക്കാൻ ഇതുവഴി സാധിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.