തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമ സംഭവങ്ങൾ; അന്വേഷിക്കാനെത്തിയ മനുഷ്യാവകാശ കമ്മീഷന്‍ അംഗങ്ങള്‍ക്കെതിരെ ആക്രമണം

കൊല്‍ക്കത്ത: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അംഗങ്ങള്‍ക്കെതിരെ ആക്രമണം. തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങളെ കുറിച്ച് അന്വേഷണം നടത്താനെത്തിയ മനുഷ്യാവകാശ കമ്മീഷന്‍ അംഗങ്ങള്‍ക്കെതിരെയാണ് ആക്രമണം ഉണ്ടായത്. ജാദവ്പൂരിലാണ് സംഭവം.

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ രൂപീകരിച്ച കമ്മിറ്റിയിലെ അംഗങ്ങള്‍ ബംഗാളിലെത്തിയത്. ആക്രമണമുണ്ടായ മേഖലകളില്‍ സന്ദര്‍ശനം നടത്തിയ കമ്മിറ്റി അംഗങ്ങള്‍ 40ലധികം വീടുകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. അക്രമങ്ങളുമായി ബന്ധപ്പെട്ട മനുഷ്യാവകാശ ലംഘനങ്ങള്‍ കണ്ടെത്താനായി വിവിധ മേഖലകളിലെ ആളുകളുമായി കമ്മിറ്റി അംഗങ്ങള്‍ ആശയവിനിമയം നടത്തി. നിരവധിയാളുകളാണ് കമ്മിറ്റിയ്ക്ക് മുന്‍പാകെ പരാതി ബോധിപ്പിച്ചത്.

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നിരവധി സംഘങ്ങള്‍ ബംഗാളിലെ വിവിധ മേഖലകളില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. ജൂണ്‍ 18നാണ് കൊല്‍ക്കത്ത ഹൈക്കോടതിയിലെ അഞ്ചംഗ ജഡ്ജിമാരുടെ ബെഞ്ച് പ്രത്യേക കമ്മിറ്റി രൂപീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ് നിര്‍ദ്ദേശം നല്‍കിയത്. തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അക്രമ സംഭവങ്ങള്‍ക്ക് ശേഷം നിരവധിയാളുകളാണ് ബംഗാളില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് പലായനം ചെയ്തത്.