തുടർച്ചയായി കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല കാര്യങ്ങൾ; ട്വിറ്ററിനെതിരേ നാലാമത്തെ കേസ്

ന്യൂഡെൽഹി: കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല കാര്യങ്ങൾ തുടർച്ചയായി പോസ്റ്റുകളായി പ്രത്യക്ഷപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി സമൂഹമാദ്ധ്യമമായ ട്വിറ്ററിനെതിരേ നാലാമത്തെ കേസ് രജിസ്റ്റർ ചെയ്തു. ബാലാവകാശ സംരക്ഷണത്തിനായുളള ദേശീയ കമ്മീഷനാണ് പരാതി നൽകിയിരിക്കുന്നത്. ഡെൽഹി പോലീസിന്റെ സൈബർ സെല്ലാണ് പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തത്.

കേന്ദ്രസർക്കാരിന്റെ പുതിയ ഐടി ചട്ടം പാലിക്കാത്തതിന്റെയും ഇന്ത്യയിൽ കംപ്ലെയിൻസ് ഓഫീസറെ നിയമിക്കാത്തതിന്റെയും പേരിൽ ട്വിറ്ററിന്റെ നിയമപരിരക്ഷ നഷ്ടമായിരുന്നു. ഇതിന് ശേഷം കമ്പനിക്കെതിരേ രജിസ്റ്റർ ചെയ്യുന്ന നാലാമത്തെ കേസാണിത്. ഐടി ചട്ടങ്ങൾക്കൊപ്പം പോക്‌സോ ആക്ടിലെ വകുപ്പുകളും കൂടി ചേർത്താണ് ഡെൽഹി പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

നേരത്തെയും ഇതേ വിഷയത്തിൽ കമ്മീഷൻ പോലീസിൽ പരാതി നൽകിയിരുന്നു. പ്രശ്‌നത്തിന് പരിഹാരമുണ്ടാകാത്തതിനെ തുടർന്ന് ഡെൽഹി പോലീസ് മേധാവിക്കും സൈബർ സെല്ലിനും കമ്മീഷൻ കത്തയച്ചു. തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്. സൈബർ സെല്ലിലെ ഉന്നത ഉദ്യോഗസ്ഥരോട് നേരിട്ട് ഹാജരാകാനും കമ്മീഷൻ നിർദ്ദേശിച്ചിരുന്നു.

നേരത്തെ ഗാസിയാബാദിൽ മുസ്ലീം വയോധികനെ മർദ്ദിച്ച സംഭവത്തിൽ വർഗീയ വിദ്വേഷം വളർത്തുന്ന അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്യാൻ അനുവദിച്ചതിനും ഇതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനും ട്വിറ്ററിനെതിരേ കേസെടുത്തിരുന്നു. ട്വിറ്റർ വെബ്‌സൈറ്റിൽ കശ്മീരിനെയും ലഡാക്കിനെയും പറ്റി തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയ ഭൂപടം പ്രചരിപ്പിച്ചതിന്റെ പേരിലാണ് യുപിയിലും മദ്ധ്യപ്രദേശിലും കേസെടുത്തിരിക്കുന്നത്.