തിരുവനന്തപുരം: ഭാരവാഹികളുടെ എണ്ണം കുറച്ച് സംസ്ഥാന കോൺഗ്രസ് ഘടകത്തിൽ സമ്പൂർണ അഴിച്ചു പണിക്ക് ഏകദേശ ധാരണ. ഇന്ന് ചേർന്ന കോൺഗ്രസ് രാഷ്ട്രീയകാര്യസമിതിയോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമുണ്ടായത്. ജംബോ കമ്മിറ്റികൾക്ക് പകരം 51 അംഗ നിർവാഹകസമിതിയാകും ഇനി കെപിസിസിക്ക് ഉണ്ടാകുക.
കെപിസിസി അധ്യക്ഷൻ കെസുധാകരനും, പ്രതിപക്ഷ നേതാവ് വിഡി സതീശനും ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് പാർട്ടിയിൽ സമ്പൂർണ അഴിച്ചു പണിക്ക് വഴി തുറന്നത്. ബുധനാഴ്ച രാവിലെ മുതൽ മുതിർന്ന നേതാക്കളുമായി സുധാകരനും സതീശനും ചർച്ച നടത്തിയിരുന്നു. കേരളത്തിലെ കോൺഗ്രസ് പാർട്ടിയേയും പോഷകസംഘടനകളേയും സമ്പൂർണമായി അഴിച്ചു പണിയാനാണ് ലക്ഷ്യമിടുന്നതെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
ഭാരവാഹികൾ ഉൾപ്പടെ 51 അംഗ കമ്മിറ്റിയാണ് ഉണ്ടാവുക. മൂന്ന് വൈസ് പ്രസിഡൻ്റുമാരും 15 ജനറൽ സെക്രട്ടറിമാരും ഉൾപ്പെടുന്നതായിരിക്കും നേതൃത്വം.സംസ്ഥാന നേതൃത്വം അതിന് താഴെ ജില്ലാ കമ്മിറ്റികൾ, നിയോജക മണ്ഡലം കമ്മിറ്റി, ബ്ലോക്ക് കമ്മിറ്റി എന്നിങ്ങനെയായിരിക്കും കോൺഗ്രസ് പ്രവർത്തിക്കുക.
ഇതിന് താഴെ സെക്രട്ടറിമാരുണ്ടാകും. എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അല്ലെങ്കിലും അവരെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിളിക്കും. സ്ത്രീ, ദലിത് പ്രതിനിധി കള്‍ക്ക് സംവരണം ഏര്‍പ്പെടുത്തും. വനിതകള്‍ക്ക് പത്ത് ശതമാനം ഭാരവാഹിത്വം എല്ലാ മേഖലകളിലും ഉറപ്പാക്കും. എസ്എസി,എസ്ടി മേഖലയിലും പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തും. പരാജയത്തിന്റെ കാരണം സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തും. വിലയിരുത്താനായി മൂന്ന് അംഗങ്ങളുള്ള അഞ്ച് മേഖല കമ്മിറ്റികളിലായി നിശ്ചയിക്കും.
താഴേത്തട്ടില്‍ ജില്ലാ കമ്മിറ്റി, നിയോജക മണ്ഡലം കമ്മിറ്റി, ബ്ലോക്ക്, മണ്ഡലം കമ്മിറ്റി, വാര്‍ഡ്, ബുത്ത്, മൈക്രോ ലെവല്‍ കമ്മിറ്റികള്‍ (അയല്‍ക്കൂട്ടം) എന്നിങ്ങനെ പുനസംഘടിപ്പിക്കും. 30മുതല്‍ 50വരെ വീടുകള്‍ളാകും ഈ അയല്‍ക്കൂട്ട കമ്മിറ്റികളിലുണ്ടാവുക.
അച്ചടക്കരാഹിത്യത്തിന് അറുതി വരുത്താന്‍ എന്തുവില കൊടുത്തും പാര്‍ട്ടി തയ്യാറാക്കും. സംസ്ഥാന, ജില്ലാ തലങ്ങളില്‍ അച്ചടക്ക സമിതി രൂപീകരിക്കും. തെരഞ്ഞെടുപ്പില്‍ ഗുരുതര ആരോപണങ്ങള്‍ക്ക് വിധേയരായ പാര്‍ട്ടി നേതാക്കള്‍ക്ക് എതിരായ പരാതി പഠിച്ച് നടപടിയുണ്ടാകും.
രാഷ്ട്രീയ പഠനത്തിന് പൊളിറ്റിക്കല്‍ സ്‌കൂള്‍. താഴെത്തട്ടിലുള്ള എല്ലാ പ്രവര്‍ത്തകര്‍ക്കും രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കും. കെപിസിസി ആസ്ഥാനത്ത് സ്ഥിരം മീഡിയ സെല്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു
തെരഞ്ഞെടുപ്പിലെ പരാജയകാരണം പഠിക്കാൻ അഞ്ച് മേഖല കമ്മിറ്റികൾ ഉണ്ടാവും. കെപിസിസി തലത്തിൽ മീഡിയ സെല്ലുണ്ടാകും. ചാനൽ ചർച്ചയിൽ ഉൾപ്പടെ ആര് പങ്കെടുക്കണമെന്ന് മീഡിയ സെൽ തീരുമാനിക്കും.
രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ കെ.മുരളീധരൻ എം.പി പങ്കെടുത്തില്ല. യോഗം മുരളീധരൻ ബഹിഷ്കരിച്ചുവെന്നാണ് സൂചന.
അതേസമയം, ജനപ്രതിനിധികൾക്ക് പാർട്ടി പദവികൾ നൽകരുതെന്ന് പിജെ കുര്യൻ യോഗത്തിൽ ആവശ്യപ്പെട്ടു. നിർവാഹക സമിതിയിലെ അംഗങ്ങളുടെ എണ്ണം വീണ്ടും കുറക്കാനാകുമോയെന്ന് വി.എം സുധീരൻ ചോദിച്ചു.