രാമനാട്ടുകര അപകടം; വാഹനത്തിൽ മുന്തിയഇനം വിദേശ ഈന്തപ്പഴങ്ങളും പാൽപ്പൊടിയും ; സ്വർണ്ണക്കടത്ത് സംഘത്തിൻ്റെ നീക്കങ്ങളിൽ ആശയക്കുഴപ്പം

കോഴിക്കോട്: രാമനാട്ടുകരയിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ വാഹനത്തിൽ വിദേശത്തെ മുന്തിയ ഇനം ഈന്തപ്പഴങ്ങളും പാൽപ്പൊടിയും കണ്ടെത്തിയത് പൊലീസിനെ വീണ്ടും കുഴപ്പിക്കുന്നു. അപകടത്തിൽ പെട്ടത് വിമാനത്താവളം വഴി കള്ളക്കടത്തായി എത്തിച്ച സ്വർണം കൊണ്ടുപോകാൻ എത്തിയ കൊടുവള്ളി സംഘത്തെ പിന്തുടർന്നവരാണെന്ന് പൊലീസ് പറയുന്നു.

അങ്ങനെയെങ്കിൽ ക്വട്ടേഷൻ സംഘത്തിന്റെ വാഹനത്തിൽ എങ്ങനെ ഈന്തപ്പഴങ്ങളും പാൽപ്പൊടിയും എത്തിയെന്നത് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നു. കഴിഞ്ഞ ദിവസം കരിപ്പൂർ എയർ ഇന്റലിജൻസ് യൂണിറ്റ് പിടിച്ചെടുത്തത് 1.33 കോടി വിലമതിക്കുന്ന സ്വർണമായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് മലപ്പുറം മൂർക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖിനെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

ഇയാൾ കൊണ്ടുവന്ന സ്വർണം അന്വേഷിച്ചായിരുന്നു ക്വട്ടേഷൻ സംഘങ്ങൾ എത്തിയത് എന്നാണ് പൊലീസ് പറയുന്നത്. കള്ളക്കടത്ത് സ്വർണം കസ്റ്റംസ് പിടിച്ചതോടെ സംഘത്തിന്റെ ഓപ്പറേഷൻ പാളിയെന്നും മടങ്ങിപ്പോകുന്നതിനിടെ കൊടുവള്ളി സംഘവും ചെർപ്പുളശേരി സംഘവും ഏറ്റുമുട്ടിയെന്നും തുടർന്നുള്ള ചെയ്‌സിങ്ങാണ് അപകടത്തിന് ഇടയാക്കിയതെന്ന പൊലീസിന്റെ വാദവും ചോദ്യംചെയ്യപ്പെടുന്നു.

കൊടുവള്ളി സംഘത്തെക്കുറിച്ച്‌ പൊലീസിന് ഇപ്പോഴും വ്യക്തതയില്ല. അതിനാൽ കസ്റ്റംസ് പിടിച്ചെടുത്തതിൽ കൂടുതൽ സ്വർണം വിമാനത്താവളത്തിൽ നിന്ന് പുറത്തേക്ക് കടത്തിയിട്ടുണ്ടോ എന്നും സംശയിക്കുന്നുണ്ട്.