കൂടുതല്‍ കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് ഒരു ലക്ഷം പാരിതോഷികം; ലക്ഷ്യം മാനവവിഭവശേഷി

ഐസ്വാള്‍: തന്റെ നിയോജകമണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികളുള്ള രക്ഷകര്‍ത്താവിന് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് മിസോറാം മന്ത്രി. കായിക മന്ത്രി റോബര്‍ട്ട് റോമാവിയ റോയറ്റാണ് ജനസംഖ്യാശാസ്ത്രപരമായി് പിന്നോക്കം നില്‍ക്കുന്ന മിസോ സമുദായങ്ങള്‍ക്കിടയില്‍ ജനസംഖ്യാ വര്‍ധനവ് പ്രോത്സാഹിപ്പിക്കുന്നതിനായി പാരിതോഷികം പ്രഖ്യാപിച്ചത്.

നിരവധി ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ ജനസംഖ്യാ നിയന്ത്രണ നയത്തിന് വേണ്ടി വാദിക്കുന്ന സമയത്താണ് മിസോറാം മന്ത്രിയുടെ ഈ പ്രഖ്യാപനമെന്നതാണ് ശ്രദ്ധേയം. ഫാദേഴ്‌സ് ഡേയോട് അനുബന്ധിച്ചാണ് റോബര്‍ട്ട് റോമാവിയ തന്റെ മണ്ഡലമായ ഐസ്വാള്‍ ഈസ്റ്റ് -2ല്‍ ഏറ്റവും കൂടുതല്‍ കുട്ടികളുള്ള ഒരു ജീവിച്ചിരിക്കുന്ന പുരുഷന് അല്ലെങ്കില്‍ സ്ത്രീക്ക് ഒരു ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

സമ്മാനാര്‍ഹനായ വ്യക്തിക്ക് സര്‍ട്ടിഫിക്കറ്റും ട്രോഫിയും നല്‍കുമെന്നും മന്ത്രി തിങ്കളാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. മന്ത്രിയുടെ മകന്റെ ഉടമസ്ഥതയിലുള്ള ഒരു കണ്‍സള്‍ട്ടന്‍സി സ്ഥാപനമാണ് പ്രോത്സാഹനച്ചെലവ് വഹിക്കുന്നത്.

പ്രത്യുത്പാദന നിരക്കും മിസോ ജനസംഖ്യയുടെ വളര്‍ച്ചാ നിരക്കിലുളള കുറവും ഗുരുതരമാണെന്നും ഇത് ആശങ്കയുയര്‍ത്തുന്നുവെന്നും മന്ത്രി പറഞ്ഞു. ജനസംഖ്യ ക്രമേണ കുറയുന്നതിനാല്‍ വിവിധ മേഖലകളില്‍ വികസനം കൈവരിക്കാനുള്ള ശ്രമത്തിന് തടസമായി.

കുറഞ്ഞ ജനസംഖ്യ ഗുരുതരമായ പ്രശ്‌നമാണ്, ചെറിയ സമുദായങ്ങള്‍ക്കും മിസോസിനെപ്പോലുള്ള ഗോത്രവര്‍ഗക്കാര്‍ക്കും അതിജീവിക്കാനും പുരോഗമിക്കാനും തടസ്സമുണ്ട്,- റോബര്‍ട്ട് റോമാവിയ കൂട്ടിച്ചേര്‍ത്തു.