കടയ്ക്കാവൂര്‍ പോക്‌സോ കേസില്‍ അമ്മ നിരപരാധിയെന്ന് അന്വേഷണ സംഘം

തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതി വ്യാജമാണെന്ന് അന്വേഷണ സംഘം. മകന്റെ മൊഴി വിശ്വസനീയമല്ലെന്ന് അറിയിച്ച് അന്വേഷണസംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തിരുവനന്തപുരം പോക്സോ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വൈദ്യപരിശോധനയിലും അമ്മയക്ക് എതിരെ തെളിവില്ലെന്ന് പറയുന്നു.

കടയ്ക്കാവൂര്‍ സ്വദേശിയായ അമ്മ 13 കാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. മുന്‍ഭര്‍ത്താവാണ് മകനെ മൂന്ന് വര്‍ഷത്തോളമായി പീഡിപ്പിക്കുകയായിരുന്നു എന്ന് കാണിച്ച് സ്ത്രീക്കെതിരെ പരാതിപ്പെട്ടിരുന്നത്. കഴിഞ്ഞ ഡിസംബര്‍ 18ന് സമര്‍പ്പിക്കപ്പെട്ട് പരാതിയെ തുടര്‍ന്ന് ഡിസംബര്‍ 28 ന് ഇവരെ കടയ്ക്കാവൂര്‍ പൊലീസ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു.

പിന്നീട് പൊലീസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടെന്ന് കാണിച്ച് ഹൈക്കോടതി ജനുവരി 22 ന് ഇവര്‍ക്ക് ജാമ്യം അനുവദിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനും കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ വിരോധം തീര്‍ക്കാന്‍ മകനെ ഉപയോഗിച്ച് മുന്‍ ഭാര്‍ത്താവ് കള്ളപരാതി നല്‍കിയെന്നാണ് അമ്മ പറയുന്നത്.