പ്ലാച്ചിമട കൊക്കകോള കമ്പനി 550 കിടക്കകളോടുകൂടിയ കൊറോണ ചികിത്സ കേന്ദ്രമാക്കി

പാലക്കാട്: പെരുമാട്ടിയില്‍ വര്‍ഷങ്ങളായി അടച്ചിട്ടിരുന്ന പ്ലാച്ചിമട കൊക്കകോള കമ്പനിയില്‍ കൊറോണ ചികിത്സ കേന്ദ്രം ആരംഭിച്ചു. 550 കിടക്കകളുടെ സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു.

20 വര്‍ഷമായി അടച്ചിട്ടിരിക്കുകയായിരുന്നു പ്ലാന്‍റ്. ഇവിടത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയ ശേഷം ഹിന്ദുസ്ഥാന്‍ കൊക്കകോള ബിവറേജസ് ലിമിറ്റഡ് കെട്ടിടം ജില്ല ഭരണകൂടത്തിന് വിട്ടുനല്‍കുകയായിരുന്നു.
35000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ 550 കിടക്കകളാണ് ഒരുക്കിയിട്ടുള്ളത്.

ഇതില്‍ ഓക്സിജന്‍ സൗകര്യമുള്ള 100 കിടക്കകള്‍, വെന്‍റിലേറ്റര്‍ സൗകര്യമുള്ള 20 കിടക്കകള്‍, 50 ഐസിയു കിടക്കകള്‍ എന്നിവ സജ്ജമാക്കി. എയര്‍ കണ്ടീഷണറോടു കൂടിയ റെഡിമെയ്ഡ് ക്യാബിനുകള്‍, എല്ലാ ബെഡുകളിലും ആവശ്യമനുസരിച്ചുള്ള സിലിണ്ടര്‍ സപ്പോര്‍ട്ട്, രണ്ട് കെഎല്‍ വരെ ശേഷി ഉയര്‍ത്താവുന്ന ഒരു കെഎല്‍ ഓക്സിജന്‍ ടാങ്ക്, പോര്‍ട്ടബിള്‍ എക്സ്-റേ കണ്‍സോള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കൊറോണ ഒപി, ഫാര്‍മസി എന്നിവയും തയ്യാറാക്കിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

നാലാഴ്ച കൊണ്ട് 1.10 കോടി ചെലവിലാണ് നിർമ്മാണം. ജില്ലാ ദുരന്ത നിവാരണ അതോറ്റിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് 80 ലക്ഷം രൂപ ഇതിലേക്ക് നല്‍കി. ബാക്കി തുക സംഭാവനകളിലൂടെ സമാഹരിക്കുകയുമാണ് ചെയ്തത്.