ന്യൂഡെൽഹി: കടത്തു തോണികൾക്കുൾപ്പെടെ റജിസ്ട്രേഷൻ നിർബന്ധമാക്കുന്ന ഉൾനാടൻ ജലവാഹനങ്ങൾ സംബന്ധിച്ച ബിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കും. യന്ത്രവൽകൃത യാനങ്ങൾക്കെല്ലാം രജിസ്ട്രേഷൻ നിർബന്ധമാണ്. ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയതായി മന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു.
രാജ്യത്തെ ഉൾനാടൻ ജലഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസർക്കാർ പുതിയ നിയമം കൊണ്ടുവരുന്നത്. ഇതോടെ 1917 ലെ ഉൾനാടൻ ജലവാഹന നിയമം ഇല്ലാതാകും. രാജ്യത്തൊട്ടാകെ ഉൾനാടൻ ജലഗതാഗതത്തിന് ഏക നിയമമായിരിക്കും പുതിയ ബിൽ പാസാകുന്നതോടെ വരിക.
എൻജിൻ ഘടിപ്പിക്കാത്ത വള്ളങ്ങൾക്കും മറ്റും അതത് തദ്ദേശ സ്ഥാപനങ്ങളിലോ ജില്ലകളിലോ റജിസ്ട്രേഷൻ ഉണ്ടായിരിക്കണം. ഒരിടത്തെ റജിസ്ട്രേഷൻ ഇന്ത്യ മുഴുവൻ ബാധകമായിരിക്കും. ഏതെങ്കിലും ഒരു സംസ്ഥാനത്തു റജിസ്റ്റർ ചെയ്ത ജലവാഹനം അടുത്ത സംസ്ഥാനത്തിന്റെ പരിധിയിലേക്കു കടക്കുമ്പോൾ പ്രത്യേക അനുമതി വാങ്ങുകയോ റജിസ്ട്രേഷൻ നടത്തുകയോ വേണ്ട.