മുട്ടിൽ മരംമുറി കേസ്; ഐ ജി സ്‌പർജൻ കുമാറിന് ഉന്നതതല അന്വേഷണ സംഘ മേൽനോട്ടച്ചുമതല

തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസ് അന്വേഷണത്തിനായി രൂപവത്കരിച്ച ഉന്നതതല അന്വേഷണ സംഘത്തിലേക്കുള്ള ക്രൈംബ്രാഞ്ച് അംഗങ്ങളെ തീരുമാനിച്ചു. ഐ ജി സ്‌പർജൻ കുമാറിനാണ് മേൽനോട്ടച്ചുമതല. തൃശൂർ, മലപ്പുറം, കോട്ടയം എസ് പിമാർക്കും ചുമതലയുണ്ട്.

ക്രൈം ബ്രാഞ്ച് സംഘത്തിലെ ഉദ്യോഗസ്ഥരുടെ പട്ടിക ചീഫ് സെക്രട്ടറിക്ക് കൈമാറി. ഉന്നതതല സംഘത്തിലെ വിജിലൻസ് സംഘത്തെ സംബന്ധിച്ച്‌ അന്തിമ തീരുമാനം നാളെ ഉണ്ടാകുമെന്നാണ് വിവരം. മുട്ടിൽ മരംമുറി കേസ് അന്വേഷിക്കാൻ പ്രത്യേക ഉന്നതല സംഘത്തെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

മരംമുറി കേസിലെ ഗൂഢാലോചനയാണ് ക്രൈം ബ്രാഞ്ച് സംഘം പ്രധാനമായും പരിശോധിക്കുക. മരം കൊള്ള അന്വേഷിക്കാൻ ക്രൈം ബ്രാഞ്ച്, വിജിലൻസ്, വനം വകുപ്പ് എന്നീ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് ഉന്നതതല സംഘം രൂപീകരിക്കുന്നത്. തലവനായി ക്രൈം ബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിനേയും നിശ്ചയിച്ചിരുന്നു.