തിരുവനന്തപുരം: കേന്ദ്ര നിർദ്ദേശത്തെ തുടർന്ന് സംസ്ഥാന പൊലീസ് മേധാവിയെ തെരഞ്ഞെടുക്കുന്നതിനായി തയ്യാറാക്കിയ ഉദ്യോഗസ്ഥരുടെ പട്ടിക വെട്ടിച്ചുരുക്കി വീണ്ടും അയച്ചു. 30 വർഷം സർവ്വീസ് പൂർത്തിയാക്കാത്തവർ ഇടം പിടിച്ചതിനെ തുടർന്ന് പട്ടിക കേന്ദ്രം മടക്കിയതോടെയാണിത്.
പൊലീസ് മേധാവി നിയമനത്തിനായി സംസ്ഥാനം അയച്ച 12 പേരുടെ പട്ടികയാണ് കേന്ദ്രം നേരത്തെ മടക്കി അയച്ചത്. മൂന്ന് ഉദ്യോഗസ്ഥരെ ഒഴിവാക്കിയുള്ള പുതുക്കിയ പട്ടിക പൊതുഭരണവകുപ്പ് കേന്ദ്രത്തിന് കൈമാറി. 30 വർഷം പൂർത്തിയാകാത്തവരുടെ പേരുകൾ ഉൾപ്പെട്ടതിനാലായിരുന്നു നടപടി.
തുടർന്നാണ് മൂന്ന് ഉദ്യോഗസ്ഥരെ ഒഴിവാക്കി പുതുക്കിയ പട്ടിക പൊതുഭരണവകുപ്പ് കേന്ദ്രത്തിന് കൈമാറിയിട്ടുള്ളത്. 1991 ഐപിഎസ് ബാച്ചിലുള്ള സഞ്ജീബ് കുമാർ പട്ജോഷി, റവദ ചന്ദ്രശേഖർ എന്നിവരെയാണ് ഒഴിവാക്കിയത്. പൊലീസ് അക്കാദമി ഡയറക്ടറും ട്രെയിംനിംഗ് മേധാവിയുമായ ഷെയ്ഖ് ദർവേഷ് സാഹിബിനെയും ഒഴിവാക്കിയെന്നാണ് സൂചന.
ടോമിൻ ജെ തച്ചങ്കരിക്കാണ് കൂടുതൽ സാധ്യത. അരുൺ കുമാർ സിൻഹ, സുധേഷ് കുമാർ അടക്കമുള്ളവർ പുതിയ പട്ടികയിലുമുണ്ട്. ഇവരിലൊരാളാകും അടുത്ത പൊലീസ് മേധാവി എന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ പൊലീസ് മേധാവി ലോക്നാഥ് ബെഹറ ജൂലൈ മുപ്പതിന് വിരമിക്കുകയാണ്.
യുപിഎസ്‍സിയുടെ തെരഞ്ഞെടുപ്പ് സമിതി യോഗം ചേർന്ന് മൂന്ന് പേരുടെ ഒരു അന്തിമ പട്ടിക തയ്യാറാക്കേണ്ടതുണ്ട്. ഈ അന്തിമ പട്ടിക കേരളത്തിന് കൈമാറും. ഇതിൽ നിന്നാണ് ജൂൺ അവസാനത്തോടെ കേരളം ഡിജിപിയെ തെരഞ്ഞെടുക്കുക.