കൊച്ചിയിലെ ഫ്ലാറ്റിൽ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ചു; മൂത്രം കുടിപ്പിച്ചു; 15 ദിവസം ക്രൂരപീഡനം ; യുവാവ് ഒളിവിൽ

കൊച്ചി: യുവതിയെ ഫ്‌ളാറ്റിൽ പൂട്ടിയിട്ട് അതിക്രൂരമായി പീഡിപ്പിച്ചു. കണ്ണൂർ സ്വദേശിയായ യുവതിയാണ് അതിക്രൂര മർദനത്തിനും പീഡനത്തിനും ഇരയായത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടും പ്രതിയെ പിടികൂടാതെ പൊലീസ് ഒളിച്ചുകളിക്കുകയാണെന്ന് യുവതി ആരോപിച്ചു. മർദനത്തിന് പുറമേ അതിക്രൂരമായ ലൈംഗികാതിക്രമത്തിനും യുവതി ഇരയായി.

ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തു. ഏകദേശം 15 ദിവസത്തോളം ക്രൂരമായ പീഡനമേറ്റാണ് യുവതി ഫ്‌ളാറ്റിൽ കഴിഞ്ഞത്. ഇതിനിടെ, നഗ്‌നവീഡിയോയും ചിത്രീകരിച്ചെന്ന് യുവതി പറയുന്നു. കഴിഞ്ഞ ലോക്ഡൗണിൽ കൊച്ചിയിൽ കുടുങ്ങിപ്പോയതോടെയാണ് യുവതി നേരത്തെ പരിചയമുണ്ടായിരുന്ന യുവാവിനൊപ്പം നഗരത്തിലെ ഫ്‌ളാറ്റിൽ താമസം ആരംഭിച്ചത്.

ഒരു വർഷത്തോളം ഇരുവരും ഒരുമിച്ചായിരുന്നു താമസം. എന്നാൽ കഴിഞ്ഞ ഫെബ്രുവരി മുതൽ യുവാവ് നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് യുവതിയുടെ പരാതി. ഫ്‌ളാറ്റിൽനിന്ന് പോകാൻ ശ്രമിച്ചെങ്കിലും ഇത് യുവാവിനെ കൂടുതൽ പ്രകോപിപ്പിച്ചു. തുടർന്ന് ദിവസങ്ങളോളം മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു.

ഫെബ്രുവരി അവസാനത്തോടെയാണ് യുവതി ഫ്‌ളാറ്റിൽനിന്ന് രക്ഷപ്പെട്ടത്. ഉടൻതന്നെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ മാർട്ടിനെതിരേ പരാതി നൽകി. ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ കേസെടുത്ത് രണ്ട് മാസം കഴിഞ്ഞിട്ടും പൊലീസ് ഇതുവരെ പ്രതിയെ പിടികൂടിയിട്ടില്ല.പ്രതിക്കായി തൃശ്ശൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ഇയാൾ ഒളിവിൽ പോയിരിക്കുകയാണെന്നാണ് പൊലീസിന്റെ വിശദീകരണം.

പ്രതി ഇതിനിടെ മുൻകൂർ ജാമ്യം തേടി സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. ഈ ജാമ്യാപേക്ഷ കോടതി തള്ളി. തുടർന്ന് ഇയാൾ ഹൈക്കോടതിയിലും ജാമ്യാപേക്ഷ സമർപ്പിച്ചു. ഇത് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നാണ് പോലീസ് പറയുന്നത്.