ഹൈദരാബാദ്: മിനിറ്റുകള്‍ക്കുള്ളില്‍ ‘അത്ഭുത ആയുര്‍വേദ മരുന്ന്’ കഴിച്ച് കൊറോണ രോഗം ഭേദമായെന്ന് അവകാശപ്പെട്ടയാള്‍ മരിച്ചു. ആന്ധ്രപ്രദേശിലെ നെല്ലൂരിലെ റിട്ടയേര്‍ഡ് പ്രധാനാധ്യാപകന്‍ ആയ എന്‍ കോട്ടയ്യയാണ് തിങ്കളാഴ്ച മരിച്ചത്. ഇദ്ദേഹം നൽകിയ പ്രചാരണത്തെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ മരുന്നിനായി അനേകരാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ എത്തിയിരുന്നത്.
നെല്ലൂരിലെ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലാണ് മരണം സംഭവിച്ചത്. വെള്ളിയാഴ്ച ഓക്‌സിജന്‍ ലെവല്‍ കുറഞ്ഞതിനെ തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്ധ്രയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ‘അത്ഭുത മരുന്ന്’കഴിച്ച് കൊറോണ ഭേദമായി എന്ന് അവകാശപ്പെട്ട് ഇദ്ദേഹം രംഗത്തെത്തിയിരുന്നു.
കൃഷ്ണപട്ടണം സ്വദേശിയായ ബി ആനന്ദയ്യായുടെ ഹെര്‍ബല്‍ ഐ ഡ്രോപ്പ് ഉപയോഗിച്ച് കൊറോണ മുക്തി നേടിയെന്നായിരുന്നു ഇയാളുടെ വാദം. ഇയാളുടെ വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ നിരവധിയാളുകളാണ് സൗജന്യമായി വിതരണം ചെയ്തിരുന്ന അത്ഭുത ആയുര്‍വേദ മരുന്നിനായി കൊറോണ നിയന്ത്രണങ്ങള്‍ മറികടന്ന് നെല്ലൂരിലെ കൃഷ്ണപട്ടണത്തിലെത്തിയത്.