സ്വകാര്യ ആശുപത്രികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കൊറോണ വാക്സീന്‍ നേരിട്ട് വാങ്ങാമെന്ന് സർക്കാർ

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും വാക്സിൻ നിര്‍മാണ കമ്പനികളില്‍നിന്ന് കൊറോണ വാക്സീന്‍ നേരിട്ട് വാങ്ങാമെന്ന് ആരോഗ്യ വകുപ്പ്. ആശുപത്രികള്‍ക്കും ആശുപത്രികളുമായി ധാരണയുണ്ടാക്കിയിട്ടുള്ള വ്യവസായ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കുമാണ് വാക്സീന്‍ നേരിട്ട് വാങ്ങാന്‍ അനുമതി നൽകിയിരിക്കുന്നത്.

ആശുപത്രികളുമായി മുന്‍കൂര്‍ ധാരണയില്ലാത്ത വ്യവസായ സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കും പ്രത്യേക വാക്‌സീന്‍ വിതരണ കേന്ദ്രമായി റജിസ്റ്റര്‍ ചെയ്യാനും അനുമതി നൽകി. സ്ഥാപനങ്ങള്‍ ജില്ലാ ആരോഗ്യവിഭാഗത്തിന് അപേക്ഷ സമര്‍പ്പിക്കണം. സ്വകാര്യ ആശുപത്രികള്‍ വാങ്ങുന്ന വാക്സീന്‍ 18നും 45നും ഇടയിലുള്ളവര്‍ക്ക് നൽകാന്‍ അനുമതിയുണ്ട്.

മുന്‍കൂട്ടി ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ നടത്തിയിരിക്കണം.
സ്‌പോട്ട് റജിസ്‌ട്രേഷന് അനുവാദമില്ല. 45ന് മുകളില്‍ പ്രായമുളളവര്‍ക്കും ഓണ്‍ലൈന്‍ റജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. അവസാനം തുറന്ന കുപ്പിയില്‍ വാക്സീന്‍ മിച്ചമുണ്ടെങ്കില്‍ പാഴാകാതിരിക്കാന്‍ നേരിട്ടെത്തുന്നവര്‍ക്ക് നൽകാമെന്നാണ് നിര്‍ദേശം.

അതേസമയം കോവാക്സിന്‍ ക്ഷാമം രൂക്ഷമായി. രണ്ടാം ഡോസിന് കാത്തിരിക്കേണ്ട അവസ്ഥയിലാണ് നിരവധിപേര്‍. കേന്ദ്രവിഹിതമായി ലഭിച്ച കോവാക്സിൻ 1550 ഡോസ് മാത്രമാണ് ബാക്കിയുള്ളത്. സംസ്ഥാന സർക്കാർ നേരിട്ടു വാങ്ങിയ 1.24 ലക്ഷം ഡോസ് കോവാക്സിൻ സ്റ്റോക്കുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20ന് താഴെയെത്തിയത് ആശ്വാസമാണ്.