സ്വന്തം പാർട്ടിക്കാരുടെ അക്രമ പരമ്പര; പശ്ചിമ ബംഗാളിൽ മമതയ്‌ക്കെതിരെ വൻ ജനരോഷം; പ്രതിരോധിക്കാൻ ബിജെപി നിർദ്ദേശം

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സ്വന്തം പാർട്ടിക്കാരുടെ അക്രമ പരമ്പര മമതാ ബാനർജിക്ക് തിരിച്ചടിയാകുന്നു. സ്ത്രീകൾക്കെതിരെ നടന്ന അക്രമത്തിൽ വൻ രോഷമാണ് സംസ്ഥാനത്ത് ഉയരുന്നത്. കേന്ദ്രമന്ത്രി വി.മുരളീധരന്റെ വാഹനവ്യൂഹത്തിനെതിരെ നടന്ന ആക്രമണത്തെ തുടർന്ന് വൻ രാഷ്ട്രീയ സമ്മർദ്ദമാണ് മമത ബാനർജിക്കുണ്ടാക്കുന്നത്.

സംസ്ഥാനത്ത് 48 ശതമാനം വോട്ട് നേടിയാണ് മമത ബാനർജി അധികാരത്തിൽ എത്തിയത്. സ്ത്രീകളുടെ വലിയ പിന്തുണ മമതയ്ക്ക് കിട്ടി. എന്നാൽ കൂട്ടബലാൽസംഗത്തിന്റെ വരെ റിപ്പോർട്ടുകളാണ് ഇപ്പോൾ പശ്ചിമ ബംഗാളിൽ നിന്ന് വരുന്നത്. വലിയ വിജയത്തിനു ശേഷം അരാജകത്വമാണ് ബംഗാളിൽ ദൃശ്യമായത്.

ബംഗാളിൽ എട്ടു ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തെ പോലും ഇപ്പോഴത്തെ കാഴ്ചകൾ ന്യായീകരിക്കുന്നു. പാർട്ടി ഓഫീസുകളും സ്ഥാനാർത്ഥികളുടെ വീടും വ്യാപകമായി അക്രമിച്ചു. പല ഗ്രാമങ്ങളിൽ നിന്നും തൃണമൂലിന്റെ എതിർചേരിയിൽ നിന്നവർക്ക് പലായനം ചെയ്യേണ്ടി വന്നു.

പ്രതിരോധിക്കാനുള്ള നിർദ്ദേശമാണ് ബി.ജെ.പി അണികൾക്ക് നൽകിയിരിക്കുന്നത്. ഓരോ ജില്ലയിലേക്കും ഓരോ മുതിർന്ന നേതാവിനെ നിയോഗിച്ച്‌ നിരീക്ഷിക്കാനാണ് സംസ്ഥാനനേതൃത്വത്തിന്റെ ശ്രമം. വർഗ്ഗീയ സംഘർഷത്തിലേക്ക് ഇപ്പോഴത്തെ അക്രമങ്ങൾ നീങ്ങുമോ എന്ന ആശങ്കയും രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ ശക്തമാണ്.