ഓക്‌സിജന്‍ സിലിണ്ടറെന്ന പേരില്‍ അഗ്നിരക്ഷാ ഉപകരണങ്ങള്‍ വിറ്റു; ഡെല്‍ഹിയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

ന്യൂഡെല്‍ഹി: ഓക്‌സിജന്‍ സിലിണ്ടര്‍ എന്ന പേരില്‍ ഉപേക്ഷിക്കപ്പൈട്ട അഗ്നി രക്ഷാ ഉപകരണങ്ങള്‍ വിറ്റ മൂന്ന് പേരെ ഡെല്‍ഹി പോലീസ് അറസറ്റ് ചെയ്തു. അഗ്നി രക്ഷാ ഉപകരണങ്ങള്‍ പെയ്ന്റ് ചെയ്ത് ഓക്‌സിജന്‍ സിലിണ്ടര്‍ എന്ന് തോന്നിപ്പിക്കും വിധം കൊറോണ രോഗികളുടെ ബന്ധുക്കള്‍ക്ക് വില്‍ക്കുകയായിരുന്നു.

ഡെല്‍ഹി അലിപൂര്‍ നിവാസികളായ രവി ശര്‍മ്മ, മൊഹമ്മദ് അബ്ദുള്‍, ശംഭു ഷാ എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. പൊലീസ് നടത്തിയ റെയ്ഡിനിടെ 530 ലധികം അഗ്‌നിശമന വാതക സിലിണ്ടറുകളും 25 ലധികം ഓക്‌സിജന്‍ ഗ്യാസ് സിലിണ്ടര്‍ നോസലുകളും പിടിച്ചെടുത്തു. സിലിണ്ടറുകളുടെ പെയിന്റ് നീക്കംചെയ്യാന്‍ ഉപയോഗിച്ച ഇലക്ട്രിക് ഗ്രൈന്‍ഡറുകള്‍, സ്‌പ്രേ-പെയിന്റ് ക്യാനുകള്‍, 49,500 രൂപ എന്നിവയും കണ്ടെടുത്തു.

കൊറോണ രോഗികള്‍ക്ക് സൗജന്യ ഓക്‌സിജന്‍ സിലിണ്ടറുകള്‍ നല്‍കുന്ന എന്‍ജിഒ നടത്തുന്ന മുകേഷ് ഖന്ന ഫാര്‍ഷ് ബസാര്‍ പോലീസ് സ്റ്റേഷനില്‍ പരാതിയുമായി പോലീസിനെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് റെയ്ഡ് നടത്തിയത്.