മറക്കപ്പെട്ട ബഹിരാകാശ യാത്രികന്‍ ; ആദ്യ ചാന്ദ്ര യാത്രികന്‍ മൈക്കല്‍ കോളിന്‍സ് ഓർമ്മയായി

വാഷിങ്ടന്‍: മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ അപ്പോളോ-11 ചാന്ദ്ര ദൗത്യത്തിലെ ഒരാളായിരുന്ന അമേരിക്കന്‍ ബഹിരാകാശ സഞ്ചാരി മൈക്കല്‍ കോളിന്‍സ് അന്തരിച്ചു. തൊണ്ണൂറുകാരനായ കോളിന്‍സ് ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. ബുധനാഴ്ചയായിരുന്നു അന്ത്യം.

ചന്ദ്രനില്‍ കാലുകുത്തിയില്ലെന്ന പേരില്‍ ആംസ്‌ട്രോങിനോളവും ആല്‍ഡ്രിനോളവും കോളിന്‍സിന് പ്രശസ്തനാകാന്‍ കഴിഞ്ഞില്ല. അതുകൊണ്ടു തന്നെ മറക്കപ്പെട്ട ബഹിരാകാശ യാത്രികന്‍ എന്ന വിളിപ്പേരില്‍ അദ്ദേഹം അറിയപ്പെടുന്നു. രണ്ട് തവണയാണ് കോളിന്‍സ് ബഹിരാകാശ യാത്ര നടത്തിയത്. ജെമിനി 10 ദൗത്യത്തിലായിരുന്നു ആദ്യത്തേത്. രണ്ടാമത്തേത് അപ്പോളോ 11ലും.

ചന്ദ്രനിലേക്കുള്ള ആദ്യ യാത്രയില്‍ നീല്‍ ആംസ്‌ട്രോങ്ങും എഡ്വിന്‍ ആല്‍ഡ്രിനും സഞ്ചരിച്ച കമാന്‍ഡ് മൊഡ്യൂള്‍ പൈലറ്റായിരുന്ന കോളിന്‍സ് വാഹനവുമായി ചന്ദ്രനൈ വലംവയ്ക്കുകയായിരുന്നു. 1969 ജൂലൈ 20നാണ് മൂവര്‍ സംഘം ചന്ദ്രനില്‍ എത്തിയത്.

1930 ഒക്ടോബര്‍ 31ന് ഇറ്റലിയിലെ റോമില്‍് സൈനിക ഉദ്യോഗസ്ഥന്റെ മകനായാണ് കോളിന്‍സിന്റെ ജനനം. അച്ഛന് പിന്നാലെ കോളിന്‍സും സൈന്യത്തില്‍ ചേര്‍ന്നു.പിന്നീട് വ്യോമസേനയില്‍ എത്തിയ കോളിന്‍സ് 1963 ല്‍ നാസയുടെ ഭാഗമായി.