സംസ്ഥാനത്ത് ഓൺലൈൻ രജിസ്ട്രേഷൻ വാക്‌സിനേഷൻ തുടങ്ങി; കാര്യമറിയാതെ വാക്സീനെടുക്കാൻ നീണ്ട നിര; ആശയക്കുഴപ്പം, വാക്കേറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് ഓൺലൈൻ രജിസ്‌ട്രേഷൻ വഴിയുള്ള വാക്സിനേഷൻ ആരംഭിച്ചു. എന്നാൽ ആരോഗ്യവകുപ്പിന്റെ പുതിയ മാർഗനിർദേശങ്ങൾ അറിയാതെ പലരും വാക്സിനേഷന് കാത്തു നിന്നു. ഇതെ തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വാക്സീൻ നൽകുന്നതിൽ വലിയ ആശയക്കുഴപ്പത്തിലായി.

വാക്സിനേഷന് ഓൺലൈൻ രജിസ്ട്രേഷൻ വേണമെന്ന് അറിയാതെ നിരവധിപ്പേരാണ് രാവിലെത്തന്നെ വാക്സീൻ എടുക്കാനെത്തിയത്. ഇതെച്ചൊല്ലി ആശുപത്രി അധികൃതരും ജനങ്ങളും തമ്മിൽ രൂക്ഷമായ വാക്കേറ്റവും തർക്കവുമുണ്ടായി. തുടർന്ന് പൊലീസ് ഇടപെട്ടു. സ്പോട്ട് രജിസ്‌ട്രേഷൻ നിർത്തിയത് പലരും അറിഞ്ഞിരുന്നില്ല.

ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാനുള്ള സൗകര്യങ്ങളില്ലെന്നും സാധാരണ ഫോൺ ഉള്ളവരും വൃദ്ധരും എന്ത് ചെയ്യണമെന്നുമുള്ള പരാതികളാണ് പൊതുവെ ഉയർന്നത്. രണ്ടാംഡോസ് എടുക്കാനുള്ളവർ വീണ്ടും ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാൻ ശ്രമിച്ചപ്പോൾ സാങ്കേതികപ്രശ്നങ്ങളുണ്ടെന്നും പരാതിയുയർന്നു.

തർക്കത്തിനൊടുവിൽ രണ്ടാംഡോസ് വാക്സീനെടുക്കാനുള്ളവർക്ക് ഇന്ന് ഓൺലൈൻ രജിസ്‌ട്രേഷൻ വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ആദ്യഡോസ് വാക്സീൻ എടുത്ത് 56 ദിവസമായവർക്ക് പ്രഥമപരിഗണന നൽകി ഇന്ന് വാക്സിനേഷൻ രണ്ടാം ഡോസ് നൽകും. ഒപ്പം ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്തവർക്കും വാക്സീൻ നൽകും. അല്ലാത്തവരോട് മടങ്ങിപ്പോകാനാണ് പൊലീസ് നൽകിയിരിക്കുന്ന നിർദേശം.