തോക്ക് ചൂണ്ടിയും കഴുത്തിൽ കത്തി വച്ചും വിവസ്ത്രരാക്കി; 5.55 ലക്ഷം രൂപയും വാച്ചും മൊബൈൽ ഫോണും സ്വർണാഭരണങ്ങളും അപഹരിച്ച് തമിഴ്സംഘം

കൊല്ലം: തമിഴ്നാട് മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫെന്ന വ്യാജേന കൊല്ലത്തെ വസ്തു കച്ചവടക്കാരനെ കമ്പത്ത് വിളിച്ചുവരുത്തി തമിഴ് സംഘം 5.55 ലക്ഷം രൂപയും അഞ്ചരപ്പവനും മൊബൈൽ ഫോണും വാച്ചും കൊള്ളയടിച്ചു. വിവസ്ത്രനാക്കി ആറ് മണിക്കൂറോളം തോക്കിൻ മുനയിൽ നിറുത്തിയായിരുന്നു കവർച്ചയെന്ന് കൊല്ലം പള്ളിത്തോട്ടം അഞ്ജലി നഗർ കാരുചിറ വീട്ടിൽ ബാബു (70, സക്കറിയ) പറഞ്ഞു.

ബാബു പറയുന്നത് ഇങ്ങനെ; കുമരകത്തെ ഒരു സ്വകാര്യ റിസോർട്ട് വിൽക്കുന്നതിന് ഏപ്രിൽ 11ന് പത്രപ്പരസ്യം നൽകി. അന്ന് വൈകിട്ട് 9092336228 എന്ന നമ്പരിൽ നിന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് ചന്ദ്രശേഖരൻ എന്ന് പരിചയപ്പെടുത്തി ഒരാൾ വിളിച്ചു. വില അല്പം താഴ്ത്തുകയാണെങ്കിൽ കരാറൊപ്പിടാമെന്നും ഒരുകോടി രൂപ അഡ്വാൻസ് നൽകാമെന്നും പറഞ്ഞു. പലതവണ സംസാരിച്ച് കച്ചവടം ഉറപ്പിച്ചതോടെ 13ന് കമ്പത്തെത്താൻ ആവശ്യപ്പെട്ടു.

ഡ്രൈവർ ആഷിക്കുമൊത്ത് 13ന് ഉച്ചയ്ക്ക് ഒന്നരയോടെ ഇന്നോവ കാറിൽ കമ്പത്തെത്തി. തമ്പീസ് തിയേറ്ററിനടുത്തുനിന്ന് രണ്ടുപേർ കാറിൽ കയറി. മുഖ്യമന്ത്രി ഗസ്റ്റ് ഹൗസിലുണ്ടെന്ന് ധരിപ്പിച്ച് അഞ്ചുകിലോമീറ്റർ അകലെയുള്ള ഫാം ഹൗസിലെത്തിച്ചു. അവിടെ മൂന്ന് ചെറുപ്പക്കാരുണ്ടായിരുന്നു. ഒരാൾ കാർത്തിക് എന്ന് പരിചയപ്പെടുത്തി.

അല്പംകഴിഞ്ഞ് അഞ്ചുപേർ കൂടിയെത്തി. തുടർന്ന് തന്നെയും ഡ്രൈവറെയും പത്തംഗസംഘം മർദ്ദിച്ചു. തോക്ക് ചൂണ്ടിയും കത്തി കഴുത്തിൽ വച്ചും ഭീഷണിപ്പെടുത്തി വിവസ്ത്രരാക്കി. വാച്ചും മൊബൈൽ ഫോണും കല്യാണമോതിരവും നവരത്‌ന മോതിരവും സ്വർണക്കുരിശും ഊരിയെടുത്തു. കൈയിലിരുന്ന 55,000 രൂപയും പിടിച്ചുവാങ്ങി.പിന്നീട് മൊബൈൽ ഫോണിന്റെ ലോക്ക് തുറപ്പിച്ച് സുഹൃത്തായ സ്വർണവ്യാപാരിയെ വിളിക്കാനും അഞ്ചുലക്ഷം രൂപ ഓൺലൈനായി നൽകാനും ആവശ്യപ്പെട്ടു.

ജീവൻ അപകടത്തിലാണെന്നറിഞ്ഞതോടെ സ്വർണവ്യാപാരി ജെ.ജെ ഗാർമെന്റ്സ് എന്ന സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് അഞ്ചുലക്ഷം രൂപ അയച്ചു. യു.ബി.ഐ എൻ 00562238 എന്ന ഐ.എഫ്.എസ്.സി കോഡുള്ള യൂണിയൻ ബാങ്കിന്റെ 622301010050906 എന്ന അക്കൗണ്ടിലേക്കാണ് പണം അയച്ചത്.പിന്നീട് പരസ്യം കൊടുത്ത വസ്തുവിന്റെ പ്രമാണം ആവശ്യപ്പെട്ടു. കൈയിൽ ഇല്ലെന്ന് ഉറപ്പായപ്പോൾ സ്റ്റാമ്പൊട്ടിച്ച വെള്ള പേപ്പറുകൾ ഒപ്പിട്ടുവാങ്ങി.

വൈകിട്ട് ആറരയ്ക്ക് ശേഷമാണ് വസ്ത്രം ധരിക്കാൻ അനുവദിച്ചത്. രാത്രി ഏഴരയോടെ കൊള്ളസംഘം തോക്കുചൂണ്ടി തിരികെ കാറിൽ കയറ്റി. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മധുര -കമ്പം റൂട്ടിലേക്ക് വിട്ടു. പെട്രോളടിക്കാൻ കാശില്ലെന്ന് പറഞ്ഞപ്പോൾ 2,​000 രൂപ തിരികെ നൽകി. ഗൂഡല്ലൂർ പമ്പിലെത്തി ഡീസലടിച്ചു.

സംസ്ഥാന അതിർത്തിയിലെ അഴുതയിലെത്തി ബന്ധുവായ ഫാ.ഫിലൻ മാത്യുവിനെ വിവരം അറിയിച്ച് രാത്രി രണ്ടോടെയാണ് കൊല്ലത്തെ വീട്ടിലെത്തിയത്. തൊട്ടടുത്ത ദിവസം തന്നെ തെളിവുകൾ സഹിതം ഡി.ജി.പിക്കും കൊല്ലം സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകി. കൊല്ലം സിറ്റി പൊലീസ് കേസെടുത്തിട്ടുണ്ട്.