ഭാര്യയുടെ രഹസ്യബന്ധത്തിലെ കുഞ്ഞെന്ന് സംശയം; പിഞ്ചു കുഞ്ഞിനെ അച്ഛൻ വെട്ടിക്കൊന്നു

രാജ്കോട്ട്: ഭാര്യയ്ക്ക് രഹസ്യബന്ധത്തിലുണ്ടായ കുഞ്ഞാണെന്ന് സംശയിച്ച് 20 ദിവസം പ്രായമായ ആൺകുഞ്ഞിനെ അച്ഛൻ വെട്ടിക്കൊന്നു. കുഞ്ഞിനെ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച ഭാര്യയെയും ഇയാൾ വെട്ടിപരിക്കേൽപ്പിക്കാൻ ശ്രമിച്ചു. ബഹളം കേട്ടെത്തിയ അയൽവാസികളിലൊരാളായ അർജുൻ നായക്കിനും ആക്രമണത്തിൽ പരിക്കേറ്റു. മഞ്ജുളയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾക്ക് പരിക്കേറ്റത്.ഗുജറാത്തിലെ ഭാവ്നഗറിൽ വിഖാരിയ ഗ്രാമത്തിലാണ് ദാരുണമായ സംഭവം. കലുനായക്ക്-മഞ്ജുള ദമ്പതികളുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ കാലുനായക്കിനെ ചൊവ്വാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.

ഭാര്യയ്ക്ക് മറ്റൊരാളുമായി രഹസ്യബന്ധമുണ്ടെന്ന് കലുനായക്ക് നേരത്തെ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പലതവണ ഭാര്യയുമായി തർക്കമുണ്ടാവുകയും ചെയ്തു. ഇതിനിടെ കുഞ്ഞ് ജനിച്ചെങ്കിലും ഇത് തന്റെ കുഞ്ഞല്ലെന്നായിരുന്നു കലുനായക്കിന്റെ വാദം. തിങ്കളാഴ്ച വൈകീട്ടും ഭാര്യയുമായി ഇക്കാര്യത്തെചൊല്ലി ഇയാൾ വഴക്കിട്ടിരുന്നു. ഇതിനിടെയാണ് വീട്ടിലുണ്ടായിരുന്ന കോടാലി ഉപയോഗിച്ച് ഉറങ്ങി കിടക്കുകയായിരുന്ന കുഞ്ഞിനെ വെട്ടിക്കൊന്നത്.

പഞ്ചമഹൽ ജില്ലയിൽ കലാധ് ദുദ്വ സ്വദേശികളായ കലുനായക്കും മഞ്ജുളയും വർഷങ്ങളായി ഭാവ്നഗർ ജില്ലയിലാണ് താമസമെന്ന് പോലീസ് പറഞ്ഞു. 12 വർഷം മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് വേറെ ആറ് മക്കളുണ്ട്.