മീററ്റിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി ജീവനൊടുക്കി

മീററ്റ്: കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടി ഉത്തർപ്രദേശിലെ മീററ്റിൽ ജീവനൊടുക്കി. പത്താംക്ലാസ് വിദ്യാർഥിനിയാണ് കൂട്ടബലാത്സംഗത്തിനിരയായതിന് പിന്നാലെ ജീവനൊടുക്കിയത്. പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പിലെ വിവരമനുസരിച്ച് നാലുപേർക്കെതിരേ പോലീസ് കേസെടുത്തു. ഇതിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തതായും മറ്റുരണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.

ട്യൂഷൻ ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് പെൺകുട്ടിയെ നാലംഗസംഘം തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തിന് ശേഷം വീട്ടിലെത്തിയ പെൺകുട്ടി കുടുംബാംഗങ്ങളോട് ബലാത്സംഗത്തിനിരയായത് വെളിപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഗുരുതരാവസ്ഥയിൽ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. നാലുപേരാണ് തന്നെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതെന്ന് വിദ്യാർഥിനി ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇവരുടെ പേരുകളും കുറിപ്പിലുണ്ടായിരുന്നു. തുടർന്നാണ് ലഖാഹൻ, വികാസ് എന്നീ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തത്. മറ്റുരണ്ട് പേരെ പിടികൂടുന്നതിനായി തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.