മഹ്ബൂബ മുഫ്തിയുടെ മാതാവിന്റെ പാസ്പോർട്ട് അപേക്ഷയും തള്ളി

ശ്രീനഗർ: കശ്മീർ മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മഹ്ബൂബ മുഫ്തിയുടെ മാതാവിന്റെ പാസ്പോർട്ട് അപേക്ഷയും തള്ളി. പൊലീസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുൻ കേന്ദ്രമന്ത്രിയും രണ്ടുതവണ മുഖ്യമന്ത്രിയുമായിരുന്ന മുഫ്തി മുഹമ്മദ് സഈദിന്റെ പത്നിയായ ഗുൽഷൻ നാസിറിന്റെ അപേക്ഷ നിരസിച്ചത്.

പാസ്പോർട്ട് ആക്ടിലെ 6(2) (സി) വകുപ്പ് പ്രകാരം ഗുൽഷന്റെ അപേക്ഷക്ക് ജമ്മു-കശ്മീർ പൊലീസിന്റെ സിഐഡി വകുപ്പ് അനുമതി നൽകിയില്ലെന്നാണ് റീജനൽ പാസ്പോർട്ട് ഓഫിസിൽനിന്നു ലഭിച്ച അറിയിപ്പ്. ഇന്ത്യക്കുപുറത്ത് രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും ദോഷകരമായി ബാധിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള സാധ്യതയുണ്ടെന്ന് അധികൃതർക്ക് തോന്നിയാൽ ഈ വകുപ്പു പ്രകാരം പാസ്പോർട്ട് നിഷേധിക്കാമെന്നു പറയുന്നു.

70 കഴിഞ്ഞ എന്റെ മാതാവ് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് സിഐഡി പറയുന്നത്. അതിനാൽ, അവർ പാസ്പോർട്ടിന് അർഹയല്ലത്രെ. തങ്ങൾ പറയുന്നത് അനുസരിക്കാത്തതിനാൽ ഹീനമായ മാർഗങ്ങളിലൂടെ പീഡിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ’ -മഹ്ബൂബ മുഫ്തി ട്വീറ്റ് ചെയ്തു.

പുതിയ പാസ്പോർട്ടിനുള്ള മഹ്ബൂബയുടെ അപേക്ഷയും കഴിഞ്ഞ ദിവസം തള്ളിയിരുന്നു. സിഐഡിഎഡിജിപി നൽകിയ റിപ്പോർട്ട് പ്രകാരം പാസ്പോർട്ട് നിരസിക്കുന്നു എന്നാണ് അവർക്ക് അറിയിപ്പ് ലഭിച്ചത്. ഇതിനെതിരെ മഹ്ബൂബ ഹൈകോടതിയെ സമീപിച്ചെങ്കിലും വിഷയത്തിൽ ഇടപെടാൻ കോടതി വിസമ്മതിക്കുകയായിരുന്നു.

ഹർജിക്കാരിക്ക് പാസ്പോർട്ട് അനുവദിക്കണമെന്ന് നിർദേശിക്കാൻ കോടതിക്ക് സാധിക്കില്ലെന്ന് വ്യക്തമാക്കി മഹ്ബൂബയുടെ ഹരജി തള്ളി. തുടർന്ന്, മുൻ മുഖ്യമന്ത്രി പാസ്പോർട്ട് കൈവശംവെക്കുന്നത് രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയാവുന്ന തരത്തിലുള്ള ‘സാധാരണ നിലയാണ് കശ്മീരിൽ ഇപ്പോഴുള്ളതെന്ന്’ മഹ്ബൂബ ട്വീറ്റ് ചെയ്തിരുന്നു.