ഇന്ത്യയിലെ ഏക വൈദിക എംഎൽഎയായ മലയാളി ഡോ.ജേക്കബ് പള്ളിപ്പുറത്ത് അന്തരിച്ചു

ബംഗ്ലൂരു: ഇന്ത്യയിലെ ഏക വൈദിക എംഎൽഎയായിരുന്ന മലയാളി വൈദികൻ ഡോ.ജേക്കബ് പള്ളിപ്പുറത്തു നിര്യാതനായി. കർണാടകയിലെ ധർവാഡിലായിരുന്നു അന്ത്യം. കൊല്ലം ജില്ലയിലെ അഞ്ചൽ സ്വദേശിയാണ്. വൈദികനായി കർണാടകയിലെ കാർവാറിൽ എത്തിയ ഫാ. ജേക്കബ് പള്ളിപ്പുറം പാവപ്പെട്ട ആദിവാസികളുടെ ഉന്നമനത്തിനായി അക്ഷീണം പ്രവർത്തിച്ചു.

1981 ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ജനതപാർട്ടിയെയും കോൺഗ്രസിനെയും എതിർത്തു സ്വാതന്ത്രനായി മത്സരിച്ചാണ് ജയിച്ചത്. എംഎൽഎയായി ജയിച്ച അദ്ദേഹത്തെ 3000 കാളവണ്ടികളുടെ അകമ്പടിയോടെയാണ് ഗ്രാമവാസികൾ സ്വീകരിച്ചത്.

ഫാ. ജേക്കബ് പള്ളിപ്പുറത്ത് സ്വതന്ത്രനായാണ് ജയിച്ചതെങ്കിലും മുഖ്യമന്ത്രി രാമകൃഷ്ണ ഹെഗ്‌ഡെ ക്യാബിനറ്റ് റാങ്കോടെ അദ്ദേഹത്തെ ഫിനാൻസ് കമ്മീഷൻ ചെയർമാനാക്കി. കർണാടക യൂണിവേഴ്സിറ്റിയുടെ ഹോണററി ഡോക്ടറേറ്റും ഹ്യൂമൻ റൈട്സ് നാഷണൽ അവാർഡ് ഉൾപ്പടെ നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.