മുംബൈ: ഗംഗുഭായ് കത്ത്യവാടി എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ സംവിധായകൻ സഞ്ജയ് ലീല ബൻസാലി, നടി ആലിയ ഭട്ട് എന്നിവർക്ക് സമൻസ്. മുംബൈ സിവിൽ കോടതിയിൽ ദത്തുപുത്രൻ രാവ്ജി ഷായാണ് ഹർജി നൽകിയത്. ചിത്രത്തിന്റെ റിലീസ് തടയണമെന്നതായിരുന്നു ഇയാളുടെ ആവശ്യം. മുംബൈ മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി നൽകിയത്.
മെയ് 21 നുള്ളിൽ കോടതിയിൽ ഹാജരാകണമെന്നാണ് ഇരുവരോടും ആവശ്യപ്പെട്ടിരിക്കുന്നത്. മുംബൈയിലെ റെഡ് സ്ട്രീറ്റ് അടക്കിവാണിരുന്ന ഗംഗുഭായ് കൊഠേവാലിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.
മാഫിയ ക്വീൻസ് ഓഫ് മുംബൈ; സ്റ്റോറീസ് ഓഫ് വിമൺ ഫ്രം ദ ഗ്യാങ് ലാൻഡ്സ് എന്ന പേരിൽ ഹുസൈൻ സെയ്ദി, ജെയിൻ ബോർഗസ് എന്നിവർ രചിച്ച പുസ്തത്തിലാണ് ഗംഗുഭായിയുടെ ജീവിതം പറയുന്നത്. പുസ്തകത്തിൽ തന്റെ മാതാവിനെ മോശമായി ചിത്രീകരിച്ചിരിക്കുന്നുവെന്നും അതെ പുസ്തകത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ ഇത് തന്നെ ആവർത്തിക്കുമെന്നും രാവ്ജി ഷാ ആരോപിക്കുന്നു.
മുംബൈ സിവിൽ കോടതിയിലാണ് രാവ്ജി ഷാ ആദ്യം ഹർജി നൽകിയത്. ചിത്രത്തിന്റെ റിലീസ് തടയണമെന്നതായിരുന്നു ഇയാളുടെ ആവശ്യം. എന്നാൽ സിവിൽ കോടതി രാവ്ജി ഷായുടെ കേസ് തള്ളി. ഗംഗുഭായിയെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച പ്രസ്തുത പുസ്തകം പുറത്തിറങ്ങിയത് 2011 ലാണ്. 2021 ൽ സിനിമ പുറത്തിറങ്ങുമ്പോൾ വിവാദം സൃഷ്ടിക്കുന്നത് രാവ്ജി ഷായുടെ ഉദ്ദേശശുദ്ധിയിൽ സംശയം ജനിപ്പിക്കുന്നുവെന്ന് പറഞ്ഞാണ് കോടതി ഹർജി തള്ളിയത്. മാത്രവുമല്ല രാവ്ജി ഷാ ഗംഗുഭായിയുടെ വളർത്തുമകനാണെന്നതിന് കൃത്യമായ തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ചിത്രത്തിന്റെ റിലീസ് ജൂലൈ 30-നാണ് തീരുമാനിച്ചിരിക്കുന്നത്.
സഞ്ജയ് ലീല ബൻസാലിയുടെ ബൻസാലി പ്രൊഡക്ഷനാണ് ചിത്രം നിർമിക്കുന്നത്. മാഫിയ ക്വീൻ എന്ന ടാഗ്ലൈനോടെയാണ് ചിത്രം പുറത്തിറങ്ങുന്നത്. ഗംഗുഭായിയുടെ കൗമാരകാലവും മധ്യവയസ് കാലവും ആലിയ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നു. ഈ രണ്ട് ലുക്കിലുമുള്ള ആലിയയുടെ ഫോട്ടോ ആലേഖനം ചെയ്ത ചിത്രത്തിന്റെ പോസ്റ്ററുകൾ നേരത്തേ പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ ടീസറും വലിയ ജനശ്രദ്ധയാണ് നേടിയത്.