ശ്രീനഗര്‍: വിനോദ സഞ്ചാര മേഖലയ്ക്ക് കരുത്ത് പകർന്ന് ശ്രീനഗര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ന്യൂഡെല്‍ഹിയിലേയ്ക്ക് ആദ്യ രാത്രികാല വിമാനസര്‍വീസ് തുടങ്ങി. വെള്ളിയാഴ്ച രാത്രി ഗോ എയര്‍ വിമാനമാണ് ഡെല്‍ഹിയിലേക്ക് സര്‍വീസ് നടത്തിയത്. രാത്രി 7.15നാണ് വിമാനം പുറപ്പെട്ടത്. ചടങ്ങില്‍ പങ്കെടുത്ത വ്യവസായ വാണിജ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രഞ്ജന്‍ പ്രകാശ് താക്കൂര്‍ വിമാനത്തിലെ ജീവനക്കാരെയും മറ്റ് ഉദ്യോഗസ്ഥരെയും അഭിവാദ്യം ചെയ്തതായി അധികൃതര്‍ അറിയിച്ചു.
ശ്രീനഗറില്‍ നിന്ന് രാത്രികാല വിമാനസര്‍വീസ് ആരംഭിക്കുന്നത് ജമ്മു കശ്മീരിലേക്കുള്ള വിമാന ബന്ധം മെച്ചപ്പെടുത്തുമെന്നതിനാല്‍ ഒരു പുതിയ യുഗത്തിന്റെ ഉദയത്തെ അടയാളപ്പെടുത്തുമെന്ന് താക്കൂര്‍ പറഞ്ഞു. ഈ സുപ്രധാന വികസനം കേന്ദ്രഭരണ പ്രദേശത്തിന്റെ ടൂറിസം മേഖലയെ ശക്തിപ്പെടുത്തും. ഇതിലൂടെ മേഖലയിലെ വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാത്രികാല വിമാന സര്‍വീസ് ആരംഭിക്കുന്നതോടെ വേനല്‍ക്കാലത്ത് ജമ്മു കശ്മീരിലേക്കുള്ള വിമാനങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടാവും. ടൂറിന്റെയും ട്രാവല്‍ ഓപറേറ്റര്‍മാരുടെയും ദീര്‍ഘകാലമായുള്ള ആവശ്യം പൂര്‍ത്തീകരിച്ചതായും ടൂറിസം മേഖലയാണ് ഇവിടത്തെ സമ്പദ്വ്യവസ്ഥയുടെ കാതലെന്നും അധികൃതര്‍ അറിയിച്ചു