സംസ്ഥാന ബിജെപി നേതൃത്വത്തെ വെട്ടി കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ; നാല് സീറ്റുകളിലെ ബിജെപി സ്ഥാനാർഥികളായി

ന്യൂഡെൽഹി: സംസ്ഥാന ബിജെപി നേതൃത്വത്തെ വെട്ടി നിയമസഭാ തെരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രൻ കഴക്കൂട്ടത്ത് സ്ഥാനാർഥിയായി. ഇതടക്കം നാല് സീറ്റുകളിലെ സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചു. കഴക്കൂട്ടം കൂടാതെ കൊല്ലം, കരുനാഗപ്പള്ളി, മാന്തവാടി മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് ബിജെപി പ്രഖ്യാപിച്ചത്. വിജയ സാധ്യത മാത്രമാണ് പരിഗണിച്ചതെന്നും ദേശീയ നേതൃത്വം വ്യക്തമാക്കുന്നു.

കൊല്ലത്ത് എം സുനിലും കരുനാഗപ്പള്ളിയിൽ ബിറ്റി സുധീറും സ്ഥാനാർഥിയാകും. സ്ഥാനാർഥി പിന്മാറിയ മാനന്തവാടിയിൽ മുകുന്ദൻ പള്ളിയറയാണ് പുതിയ സ്ഥാനാർത്ഥി.

ശബരിമല പ്രശ്നത്തിൽ ഊന്നി കഴക്കൂട്ടത്ത് പ്രചാരണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ശോഭാ സുരേന്ദ്രൻ്റെ വരവോടെ ശക്തമായ ത്രികോണ പോരിനാണ് കഴക്കൂട്ടത്ത് കളമൊരുങ്ങുന്നത്. ഇടത് മുന്നണി സ്ഥാനാർത്ഥിയായ കടകംപള്ളി സുരേന്ദ്രനും യുഡിഎഫ് സ്ഥാനാർത്ഥി ഡോ എസ്എസ് ലാലും ഇതിനകം തന്നെ മണ്ഡലത്തിൽ സജീവമാണ്.

ആദ്യഘട്ട പട്ടികയിൽ ശോഭാ സുരേന്ദ്രൻ്റെ പേര് ഇല്ലായിരുന്നു. കഴക്കൂട്ടത്ത് ഒരു അപ്രതീക്ഷിത സ്ഥാനാർത്ഥി ഉണ്ടാകുമെന്ന ബിജെപി സംസ്ഥാന നേതൃത്വത്തിൻ്റെ അവകാശവാദവും വിലപ്പോയില്ല. ഏറെ ചർച്ചകൾക്കും ആശയക്കുഴപ്പങ്ങൾക്കും ഒടുവിലാണ് ശോഭാ സുരേന്ദ്രനെ ദേശീയ നേതൃത്വം ഇടപെട്ട് സ്ഥാനാർത്ഥിയാക്കുന്നത് .

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദ്ദേശപ്രകാരമാണ് ബിജെപി ആസ്ഥാനത്ത് നിന്ന് ശോഭ സുരേന്ദ്രന് ഉറപ്പുകിട്ടിയത്. പ്രചരണം തുടങ്ങാനും ഇതിനകം നിർദ്ദേശം കിട്ടിയിട്ടുണ്ട്. തുഷാർവെള്ളാപ്പള്ളിയെ ഇറക്കി ശോഭാ സുരേന്ദ്രനെ വെട്ടാനുള്ള കേന്ദ്രമന്ത്രി വി മുരളീധരന്റെയും കെ സുരേന്ദ്രന്റെയും അവസാന നീക്കവും ഇതോടെ പാളി.