പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ മത്സരിക്കാൻ തയാറെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി. താൻ മത്സരിക്കണമെന്ന് ഒട്ടേറെ പേർ ആവശ്യപ്പെട്ടതായും ശോഭ മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല പ്രശ്നം ഏറ്റവും ചർച്ചയാകുന്ന മണ്ഡലമാണ് കഴക്കൂട്ടം. ശബരിമല വിശ്വാസികൾക്ക് വേണ്ടിയാണ് എൽഡിഎഫ് സ്ഥാനാർഥിയായ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ മത്സരിക്കാനിറങ്ങുന്നത്.
ശോഭ സുരേന്ദ്രൻ മത്സരരംഗത്തുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് എല്ലാവരും ശോഭ സുരേന്ദ്രനോട് അഭ്യർത്ഥിച്ചതാണ്. പക്ഷേ വ്യക്തിപരമായി ശോഭ അസൗകര്യം പ്രകടിപ്പിക്കുകയായിരുന്നു. ഡെൽഹിയിലേക്ക് പോകുന്നതിന്റെ രണ്ട് ദിവസം മുമ്പ് ശോഭ സുരേന്ദ്രനെ താൻ നേരിട്ടുവിളിച്ച് അവരോട് സംസാരിച്ചതാണ്. തെറ്റിദ്ധാരണാജനകമായ വാർത്തകളാണ് മാധ്യമങ്ങൾ കൊടുത്തുകൊണ്ടിരിക്കുന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
എന്നാൽ കടകംപള്ളി സുരേന്ദ്രൻ കേരളത്തിലെ വിശ്വാസികളെ വഞ്ചിച്ച മന്ത്രിയാണ്. ആ കടകംപള്ളി വീണ്ടും മത്സരരംഗത്തേക്ക് വരുമ്പോൾ ബിജെപി നേതൃത്വം പറയുന്ന കാര്യത്തിന്റെ പ്രാധാന്യം തനിക്ക് വ്യക്തമായിട്ട് അറിയാമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ഇപ്പോൾ മറ്റ് എൻഡിഎ സ്ഥാനാർത്ഥികളുടെ പ്രചാരണ തിരക്കിലാണെന്നും ബാക്കി കാര്യങ്ങൾ പിന്നീട് വ്യക്തമാകുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.