തൊടുപുഴ: ഉടുമ്പന്‍ചോലയില്‍ എന്‍ഡിഎക്ക് രണ്ട് സ്ഥാനാർഥികള്‍. ബിഡിജെഎസും ബിജെപിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്. ഇതിനിടെ, മണ്ഡലം ഏറ്റെടുക്കുന്നതായി ബിജെപി അറിയിച്ചു. ഇടുക്കിയും ഉടുമ്പൻചോലയും ബിഡിജെഎസിന് നൽകുമെന്നായിരുന്നു വിവരം.
ശനിയാഴ്ച രാത്രിയാണ് രണ്ടിടത്തയും സ്ഥാനാർഥികളെ ബിഡിജെഎസ് പ്രഖ്യാപിച്ചത്. ഇടുക്കിയിൽ അഡ്വ. സംഗീത വിശ്വനാഥും ഉടുമ്പൻചോലയിൽ സന്തോഷ് മാധവനുമായിരുന്നു സ്ഥാനാർഥികൾ. എന്നാൽ, ഞായറാഴ്ച ബിജെപി ഡെൽഹിയിൽ പ്രഖ്യാപിച്ച സ്ഥാനാർഥിപ്പട്ടികയിൽ ഉടുമ്പൻചോലയും ഇടംപിടിച്ചു.
മഹിള മോർച്ച ജില്ല നേതാവ് രമ്യ രവീന്ദ്രനാണ് സ്ഥാനാർഥി. ഇതോടെ ആശയക്കുഴപ്പമായി. തുടർന്നാണ് മണ്ഡലം ബിജെപി ഏറ്റെടുത്തതായി അറിയിപ്പ് വരുന്നത്. ബിജെപി ജില്ല പ്രസിഡൻറ് കെഎസ് അജിയും ഇക്കാര്യം സ്ഥിരീകരിച്ചു. ബിജെപിക്കാണ് സീറ്റെന്ന് ബിഡിജെഎസ് ജില്ല പ്രസിഡൻറ് ജയേഷും പ്രതികരിച്ചു.
എന്നാൽ, മണ്ഡലത്തിലെ ബിജെപിയിലും ബിഡിജെഎസിലും ഇതുസംബന്ധിച്ച ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ബിഡിജെഎസ് സ്ഥാനാർഥി സന്തോഷ് മാധവനുവേണ്ടി ഞായറാഴ്ച രാവിലെ പ്രചാരണം തുടങ്ങിയിരുന്നു.