മിനസോട്ട: പൊലീസുകാരൻ വർണവെറിയുടെ പേരിൽ കഴുത്തിൽ മുട്ടുകാലമർത്തി കൊലപ്പെടുത്തിയ ജോർജ് ഫ്ലോയിഡിന്റെ കുടുംബത്തിന് 27 മില്യൺ ഡോളർ (ഏകദേശം 300 കോടിയിലധികം രൂപ) നഷ്ടപരിഹാരം നൽകും. മിനിയപൊളിസ് ഭരണകൂടം, പൊലീസ് വകുപ്പ് എന്നിവർക്കെതിരെ ജോർജ് ഫ്ലോയിഡിന്റെ കുടുംബം നൽകിയ സിവിൽ കേസ് ഒത്തുതീർപ്പായതോടെയാണ് തുക ലഭിക്കുക.
ഇക്കാര്യം അറിയിച്ച് നടന്ന പത്രസമ്മേളനത്തിൽ, കറുത്ത വർഗക്കാരുടെ ജീവനും വിലയുണ്ടെന്ന് അറ്റോർണിമാർ പറഞ്ഞു. സഹോദരനെ വീണ്ടും കാണാൻ കഴിഞ്ഞിരുന്നെങ്കിൽ ഒത്തുതീർപ്പ് സംഖ്യ തിരിച്ചു നൽകുമായിരുന്നെന്ന് സഹോദരൻ പ്രതികരിച്ചു. ജോർജ് ഫ്ലോയിഡിൻെറ പേരിൽ ഫൗണ്ടേഷൻ ആരംഭിക്കുമെന്ന് സഹോദരി പറഞ്ഞു.
അതേസമയം, മരണത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ക്രിമിനൽ കേസിൽ വിചാരണ തുടരുകയാണ്.