തിരുവനന്തപുരം: കേരള സർവ്വകലാശാലയിൽ ഉത്തരക്കടലാസ് കടത്തിയതിനു ശിക്ഷിക്കപ്പെട്ട ഇടതുപക്ഷ സഹയാത്രികനായ അധ്യാപകന് പ്രൊഫസർ നിയമനം നൽകാൻ നിയമോപദേശം. പിഎസ് സി സിവിൽ പോലീസ് ഓഫീസർ റാങ്ക്പട്ടികയിൽ ആദ്യ റാങ്ക്നേടിയ യൂണിവേഴ്സിറ്റി കോളേജിലെ കുത്ത്കേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽനിന്ന് സർവകലാശാലയുടെ ഉത്തരക്കടലാസ് പോലീസ് പിടിച്ചെടുത്തിരുന്നു. സംഭവത്തിന് ഉത്തരവാദിയെന്ന് കേരളസർവകലാശാല നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയ പരീക്ഷ ചുമതല വഹിച്ചിരുന്ന അധ്യാപകനായ അബ്ദുൾ ലത്തീഫിനാണ് വിശിഷ്ട സേവനത്തിന് സർവകലാശാലയിൽ അറബിക് പ്രൊഫസറായി നിയമിക്കാമെന്ന് നിയമോപദേശം ലഭിച്ചത്.
ശിക്ഷണ നടപടിയുടെ ഭാഗമായി അബ്ദുൾ ലത്തീഫിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് യൂണിവേഴ്സിറ്റി കോളേജിൽനിന്ന് സ്ഥലം മാറ്റിയിരുന്നു. ഈ മാസം ചേരുന്ന സിൻഡിക്കേറ്റ് യോഗം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ നിയമനത്തിന് അംഗീകാരം നൽകുമെന്നാണ് സൂചന.
പെരുമാറ്റചട്ടങ്ങൾ നിലവിൽ വരുന്നതിനുമുൻപ് ശുപാർശ നൽകിയിട്ടുള്ളതുകൊണ്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ അനുമതിയോടെ സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിനുമുൻപ് നിയമനം നടത്താൻ വിസി യുടെ മേൽ കടുത്ത രാഷ്ട്രീയ സമ്മർദ്ദമുണ്ട്.
ഉത്തരക്കടലാസിന്റെ പേരിൽ ശിക്ഷാനടപടികൾക്ക് വിധേയനായ അധ്യാപകനെ സർവകലാശാലയുടെ പഠനവകുപ്പിൽ തന്നെ പ്രൊഫസ്സാറായി നിയമനം നൽകുന്നത് സംബന്ധിച്ച് ആക്ഷേപം ഉന്നയിക്കപ്പെട്ടതിനെ തുടർന്നാണ് സിണ്ടിക്കേറ്റ് നിയമ ഉപദേശം തേടാൻ തീരുമാനിച്ചത്.
ഉത്തരക്കടലാസ് നഷ്ടപെട്ടത് സംബന്ധിച്ച് പോലീസ് രജിസ്റ്റർചെയ്തിട്ടുള്ള കേസിന്റെ അന്തിമ വിധിക്കു വിധേയമായി പ്രൊഫസ്സർ നിയമനം നൽ കാവുന്നതാണെന്നാണ് സർവകലാശാല നിയമോപദേശകന്റെ നിലപാട്. ഉത്തരകടലാസ് നഷ്ടപെട്ട സംഭവം നടന്ന് ഒന്നര വർഷം കഴിഞ്ഞ് നിയമസഭയിൽ ഒച്ചപ്പാടായതിനു ശേഷമാണ് സർവകലാശാല പ്രസ്തുത കേസ് പോലീസിൽ റിപ്പോർട്ട് ചെയ്തത്.
രാഷ്ട്രപതിയിൽനിന്ന് അറബിക് ഭാഷ ഗവേഷണത്തിന് കേന്ദ്ര സർക്കാരിന്റെ പുരസ്കാരങ്ങൾ നേടിയ അപേക്ഷകരുൾപ്പടെയുള്ളവരെ ഒഴിവാക്കിയാണ് അബ്ദുൽ ലത്തീഫിന് നിയമനം നൽകാനുള്ള സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം.