മക്കൾക്ക് നീതിവേണം; സർക്കാരിൻ്റെ നീതി നിഷേധത്തിനെതിരെ തലമുണ്ഡനം ചെയ്ത് വാളയാർ പെൺകുട്ടികളുടെ അമ്മ

പാലക്കാട്: വാളയാറിൽ പീഡനത്തിന് ഇരയായ പെൺകുട്ടികളുടെ ‘അമ്മ തല മുണ്ഡനം ചെയ്തു. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാത്തതിന് പ്രതിഷേധിച്ചാണ് അമ്മയുടെ നടപടി. കേരളത്തിലെ 14 ജില്ലകളിലും സർക്കാരിൻ്റെ നീതി നിഷേധത്തിനെതിരെ സമരം നടത്തുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ പറഞ്ഞു.

വാളയാർ കേസ് അട്ടിമറിച്ചെന്ന് സമരസമിതി ആരോപിക്കുന്ന ഡിവൈഎസ്പി സോജൻ, എസ് ഐ ചാക്കോ എന്നിവർക്കെതിരെ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപ് തന്നെ നടപടി എടുത്തില്ലെങ്കിൽ തല മുണ്ഡനം ചെയ്യുമെന്നായിരുന്നു വാളയാർ പെൺകുട്ടികളുടെ അമ്മ പ്രഖ്യാപിച്ചിരുന്നത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെയാണ് പെൺകുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്തത്.

14 ജില്ലകളിലും സർക്കാരിൻ്റെ നീതി നിഷേധത്തിനെതിരെ വാളയാർ അമ്മയെ മുൻനിർത്തി പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം. ഡിഎച്ച്ആർഎം നേതാവ് സലീന പ്രക്കാനം, സാമൂഹ്യ പ്രവർത്തക ബിന്ദു കമലൻ എന്നിവരും സമരത്തിന് ഐക്യദാർഡ്യവുമായി ഇന്ന് തലമുണ്ഡനം നടത്തി.

രമ്യ ഹരീദാസ് എംപി, മഹിളാ കോൺഗ്രസ് നേതാവ് ലതിക സുഭാഷ് എന്നിവരും സമരപന്തലിലെത്തി. ഇളയ പെൺകുട്ടിയുടെ നാലാം ചരമവാഷിക ദിനമായ മാർച്ച് നാലിന് എറണാകുളത്ത് 100 പേർ തലമൊട്ടയടിച്ച് സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിക്കും. വാളയാറിലെ അമ്മതന്നെ പ്രത്യക്ഷ സമരവുമായി സംസ്ഥാനത്തുടനീളം പ്രചരണത്തിനിറങ്ങുമ്പോൾ സക്കാരിന് മേൽ സമ്മർദ്ദമേറുകയാണ്.