തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ ബിജെപി–സിപിഎം ഒത്തുകളിയെന്ന് രാഹുല്‍ ഗാന്ധി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്രയുടെ സമാപനം കുറിച്ചുള്ള ശംഖുമുഖം കടപ്പുറത്തെ കോണ്‍ഗ്രസിന്റെ സമ്മേളനത്തിലായിരുന്നു രാഹുൽ സിപിഎമ്മിനെതിരേ തുറന്നടിച്ചത്. എല്‍ഡിഎഫിനൊപ്പമാണെങ്കില്‍ എല്ലാ ജോലിയും ഉറപ്പ്, അല്ലെങ്കില്‍ നിരാഹാരം കിടക്കണം. സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ മരിച്ചാലും മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയാറാകില്ല– അദ്ദേഹം പറഞ്ഞു.
ഇതാദ്യമായാണ് രാഹുല്‍ പിണറായി വിജയനെതിരെ ഇത്ര രൂക്ഷമായ വിമര്‍ശനം നടത്തുന്നത്. എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫിസിനെക്കുറിച്ചുള്ള അന്വേഷണത്തില്‍ സിബിഐയും ഇഡിയും ഇഴയുന്നതെന്ന് രാഹുൽ ചോദിച്ചു. ഇഡി, കസ്റ്റംസ്, സിബിഐ അന്വേഷണങ്ങള്‍ എന്തുകൊണ്ട് ഇഴയുന്നു? ‘സിപിഎം കൊടിപിടിച്ചാല്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഇരുന്നും സ്വര്‍ണക്കടത്ത് നടത്താമെന്ന് രാഹുല്‍ പറഞ്ഞു.
കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം തുടങ്ങിയത്. മോദി ഇന്ത്യയുടെ ഘടനയെ ദുര്‍ബലമാക്കിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജിഎസ്ടിയും നോട്ടുനിരോധനവും കര്‍ഷക സമരവും മുതല്‍ മല്സ്യത്തൊഴിലാളുകളെ വഴിയാധാരമാക്കുന്ന കേരള സര്‍ക്കാരിന്റെ നയംവരെ രാഹുലിൻ്റെ വിഷയമായി.
ബിജെപിയെ വിമർശിച്ചാൽ 24 മണിക്കൂറും ഈ വിമർശനമുന്നയിച്ചവരെ ആക്രമിക്കുന്ന ബിജെപി പക്ഷേ കേരളത്തിലെ ഇടതു സർക്കാരിനെ നോവിക്കുന്നില്ല. കേന്ദ്ര ഏജൻസികളുടെ കേരളത്തിലെ അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. ഇതിന്റെ കാരണം ജനങ്ങൾക്കറിയാം. മത്സ്യത്തൊഴിലാളികളുടെ ഉപജീവനം വരെ ഇല്ലാതാക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നത്.
തൊഴിൽ മേഖലയുടെ നട്ടെല്ലൊടിച്ചിരിക്കുകയാണ് സർക്കാർ. കേരളത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് തൂത്തുവാരും. അധികാരത്തിലെത്തുമ്പോൾ പാവപ്പെട്ടവർക്ക് മിനിമം വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി നടപ്പിലാക്കും.
ബിൽരഹിത ആശുപത്രികൾ സ്ഥാപിക്കും. സൗജന്യ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തും. ഇത് വെറും വാക്കുകളല്ല. സാധാരണക്കാരനു വേണ്ടിയുള്ള രാഷ്ട്രീയമാണ് കോൺഗ്രസും യുഡിഎഫും ഉയർത്തുന്നത്. യുഡിഎഫിന്റെ മാനിഫെസ്റ്റോയല്ല ഇവിടെ തയ്യാറാക്കപ്പെടുന്നത്. അത് ജനങ്ങളുടെ മാനിഫെസ്റ്റോയാണ്.
കർഷകരെ, മത്സ്യത്തൊഴിലാളികളെ, സാധാരണക്കാരെ, ചെറുകിട-ഇടത്തരം
കച്ചവടക്കാരെ, തൊഴിൽ ചെയ്യുന്നവരുടെ ജീവിതത്തെ ബുദ്ധിമുട്ടിക്കുന്ന ഒരു വരിപോലും ആ പ്രകടനപത്രികയിലോ യുഡിഎഫിന്റെ നയപരിപാടികളിലോ ഉണ്ടാകില്ല.
ആയിരങ്ങളാണ് ശംഖുമുഖം കടപ്പുറത്ത് തടിച്ചുകൂടിയത്. പിണറായി വിജയന് കടലിന്റെ മക്കള്‍ ഒരിക്കലും മാപ്പുനല്‍കില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മല്‍സ്യത്തൊഴിലാളികളെ വഞ്ചിക്കാനുള്ള നീക്കത്തിനെതിരെ അവസാനശ്വാസംവരെ പൊരുതുമെന്നും ചെന്നിത്തല പ്രഖ്യാപിച്ചു.