കതിരൂർ മനോജ് വധക്കേസ് ; ഒന്നാം പ്രതിയുൾപ്പടെ 15 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം

കൊച്ചി: സിപിഎം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി ജയരാജൻ അടക്കമുള്ളവർ പ്രതികളായ കതിരൂർ മനോജ് വധക്കേസിൽ ഒന്നാം പ്രതി വിക്രമൻ ഉൾപ്പടെ 15 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുത് എന്നതടക്കമുള്ള കർശന വ്യവസ്ഥകളോടെയാണ് സിംഗിൾ ബെഞ്ച് ജാമ്യം അനുവദിച്ചത്. യുഎപിഎ ചുമത്തപ്പെട്ട് അഞ്ച് വർഷത്തിലേറെയായി പ്രതികൾ ജയിലിൽ കഴിയുകയായിരുന്നു.

2014 സെപ്റ്റംബർ ഒന്നിനാണ് ആർഎസ്എസ് ഭാരവാഹിയായ കതിരൂർ മനോജ് കൊല്ലപ്പെടുന്നത്. 2014 ഒക്ടോബർ 28-ന് അന്വേഷണം സിബിഐ ഏറ്റെടുത്തു. 2017 ഓഗസ്റ്റ് 29-ന് സമർപ്പിച്ച അനുബന്ധ റിപ്പോർട്ടിലാണ് പി ജയരാജനെയും മറ്റും ഗൂഢാലോചനക്കേസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

യുഎപിഎ അനുസരിച്ചുള്ള കുറ്റം ചുമത്താൻ സിബിഐക്ക് അനുമതി നൽകിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ പിജയരാജൻ അടക്കമുള്ള പ്രതികൾ നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നേരത്തെ തള്ളിയിരുന്നു.