ഉന്നാവോ ദളിത് പെണ്‍കുട്ടികളുടെ മരണം; രണ്ടു പേര്‍ അറസ്റ്റിൽ; മൂന്നാമത്തെ പെൺകുട്ടി ഗുരുതരാവസ്ഥയിൽ

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ദളിത് പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ഉന്നാവ് സ്വദേശി വിനയ്, പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളുമാണ് പിടിയിലയതെന്ന് ലഖ്‌നൗ ഡിജിപി. പെണ്‍കുട്ടിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കേസില്‍ വഴിത്തിരിവായ നിരവധി തെളിവുകള്‍ ലഭിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്നു പെണ്‍കുട്ടികളുടെ ശരീരത്തിലും വിഷാംശം കണ്ടെത്തിയത്തോടെയാണ് മരണത്തില്‍ ദുരൂഹത ആരോപിക്കപ്പെട്ടത്. എന്നാല്‍ വിഷാംശം കണ്ടെത്തിയെന്നു പറയുന്ന പോലീസ് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ തയ്യാറാകുന്നില്ല. നിലവില്‍ ആറ് സംഘങ്ങളാണ് കേസ് അന്വേഷണത്തിനുള്ളത്.

കന്നുകാലികള്‍ക്ക് പുല്ല് ചെത്താന്‍ പോയ പതിമൂന്ന്, പതിനാറ്, പതിനേഴ് വയസ്സുള്ള മൂന്ന് പെണ്‍കുട്ടികളെ പാടത്ത് അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഇതില്‍ രണ്ട് പെണ്‍കുട്ടികള്‍ മരിചച്ചു. ഒരാള്‍ ഇപ്പോഴും വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. വെന്റിലേറ്റര്‍ സംവിധാനമില്ലാതെ ശ്വാസോഛാസം സാധാരണ നിലയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ആശുപത്രി അധികൃതര്‍.