തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവം വെള്ളിയാഴ്ച ആരംഭിക്കും. കർശ്ശന കൊറോണ മാനദണ്ഡങ്ങളോടെ ഭക്തർക്ക് ദർശനത്തിന് അനുമതിയുണ്ട്. ക്ഷേത്രത്തിലെ പണ്ടാരഅടുപ്പിൽ മാത്രമായിരിക്കും ചടങ്ങ്. കൊറോണ സാഹചര്യം കണക്കിലെടുത്ത് ക്ഷേത്രപരിസരത്തോ സമീപത്തെ വഴികളിലോ പൊതുസ്ഥലങ്ങളിലോ പൊങ്കാലയിടാൻ അനുവാദമുണ്ടാകില്ല.
ഭക്തജനങ്ങൾക്ക് ആവശ്യമെങ്കിൽ വീടുകളിൽ പൊങ്കാലയിടാം. പത്തു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവമാണ് ആറ്റുകാൽ പൊങ്കാല. മകരം- കുംഭമാസത്തിലാണ് ആറ്റുകാൽ പൊങ്കാല ആചരിക്കുന്നത്. കുഭമാസത്തിലെ കാർത്തിക നാളിൽ കാപ്പുകെട്ടി ദേവിയെ കുടിയിരുത്തും. ഒൻപതാം ദിവസം പൂരം നാളിലാണ് ഏറ്റവും വിശേഷപ്പെട്ട ചടങ്ങായ പൊങ്കാലസമർപ്പണം.
പൊങ്കാല നടക്കുന്ന ദിവസം സ്ത്രീകൾക്കു മാത്രമാണ് പ്രവേശനം. പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചു നടത്തുന്നതാണ് കണ്ണകി ചരിത്രം തോറ്റംപാട്ട്. പൊങ്കാലയ്ക്കു ശേഷം അടുത്ത ദിവസം ഗുരുതിതർപ്പണത്തോടു കൂടി ആറ്റുകാൽ ഉത്സവം സമാപിക്കും.