കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ റിമാൻഡിലായിരുന്ന എംസി കമറുദ്ദീൻ എംഎൽഎ ജയിൽമോചിതനായി. 148 കേസുകളിൽ ജാമ്യം ലഭിച്ചതിനെത്തുടർന്ന് കണ്ണൂർ സെൻട്രൽ ജയിലിൽനിന്നാണ് കമറുദ്ദീൻ മോചിതനായത്. 2020 നവംബർ ഏഴിനായിരുന്നു പ്രത്യേക അന്വേഷണ സംഘം കമറുദ്ദീനെ അറസ്റ്റ് ചെയ്തത്. തന്റെ അറസ്റ്റിനു പിന്നിൽ വലിയ ഗൂഢാലോചനയായിരുന്നുവെന്നും രാഷ്ട്രീയമായി തകർക്കാനുള്ള ശ്രമമാണു നടന്നതെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തിൽപ്പെട്ടവർ തെങ്ങുകയറ്റക്കാരെപ്പോലെയാണെന്ന് സിഎച്ച്മുഹമ്മദ് കോയ പറഞ്ഞിട്ടുണ്ട്. മഞ്ചേശ്വരത്തെ ഭൂരിപക്ഷം വർധിച്ച നാൾ മുതലാണ് തനിക്കു നേരെ ആക്രമണം തുടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നെ രണ്ടു മൂന്നു മാസക്കാലം പൂട്ടിയിട്ടു. എന്നെ പൂട്ടുക എന്നതു മാത്രമായിരുന്നു അറസ്റ്റിനു പിന്നിലെ ലക്ഷ്യം. അല്ലാതെ പണം നേടിയെടുക്കുക എന്നതായിരുന്നില്ല. എന്നാൽ ഇതിലൊന്നും പരിഭവമില്ല. പക്ഷേ ജനം സത്യം മനസ്സിലാക്കും. ഏകദേശം 42 വർഷക്കാലം കറ പുരളാത്ത കരങ്ങളുമായി രാഷ്ട്രീയത്തിലുണ്ടായിരുന്നു. എന്നെ കുരുക്കിലാക്കിയവർക്ക് കാലം മാപ്പു നൽകില്ല, ചരിത്രം മാപ്പു നൽകില്ല. അവർ കനത്ത വില നൽകേണ്ടി വരും’– കമറുദ്ദീൻ പറഞ്ഞു