കൊല്ലം: വീടിനുള്ളിൽ മരിച്ചനിലയിൽ കാണപ്പെട്ട എഴുപത്തഞ്ചുകാരിയുടേത്കൊലപാതകമെന്ന് തെളിഞ്ഞു. ചവറ തെക്കുംഭാഗത്ത് ഞാറമ്മൂട് സ്വദേശിനി ദേവകി (75)യെയാണ് സ്വത്ത് ലഭിക്കാനായി മകനും മരുമകളും ചേർന്ന് കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞത്. ഈ മാസം ഒന്നിനായിരുന്നു ദേവകിയുടെ മരണം. വീടും പുരയിടവും സ്വന്തമാക്കാൻ മകൻ ഭാര്യയുടെ സഹായത്തോടെ നടത്തിയ കൊലപാതകം പൊലീസിൻ്റെ ശാസ്ത്രീയ അന്വേഷണത്തിലാണ് തെളിഞ്ഞത്.
മകൻ രാജേഷിനെയും ഭാര്യ ശാന്തിനിയെയും പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയുമായി രാജേഷ് നിരന്തരം വഴക്കുണ്ടാക്കിയിരുന്നു. അമ്മയുടെ പേരിലുണ്ടായിരുന്ന വീടും സ്ഥലവും സ്വന്തമാക്കാൻ ഭാര്യയുടെ സഹായത്തോടെ താൻ അമ്മയെ കൊല്ലുകയായിരുന്നെന്ന് രാജേഷ് പൊലീസിനോട് സമ്മതിച്ചു. ഇരു പ്രതികളെയും കോടതി റിമാൻഡ് ചെയ്തു.
ദേവകിയെ ഈ മാസം ഒന്നിനാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയുടേത് സ്വാഭാവിക മരണമെന്ന് വരുത്താനായിരുന്നു മകൻ രാജേഷിൻ്റെയും മരുമകൾ ശാന്തിനിയുടെയും ശ്രമം.
പാരിപ്പള്ളി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിലാണ് ദേവകിയമ്മയെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നെന്ന് വ്യക്തമായത്. ഈ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ രാജേഷിനെയും ശാന്തിനിയെയും ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് ദാരുണ കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത്.